Newsroom
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ
Metbeat News

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ

Will the 'Kumbham' Rain Bring a Harvest Miracle? The Science Behind the Proverb.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും ചോറ്, പഴഞ്ചൊല്ല് പോലെയാകുമോ കുംഭത്തിലെ മഴ


ഔദ്യോഗികമായി വേനല്‍ക്കാലം തുടങ്ങിയിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ അപൂര്‍വമായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ലഭിച്ച മഴ കേരളത്തിലെ അന്തരീക്ഷസ്ഥിതി വരും ദിവസങ്ങളില്‍ എങ്ങനെ മാറ്റും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലെ ചോറ് എന്നാണ് പഴമക്കാര്‍ പറയുക. കുപ്പയിലെ മാണിക്യം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 2018 ഫെബ്രുവരി ആദ്യവാരത്തിലും കുംഭത്തില്‍ കേരളത്തില്‍ മഴ പെയ്തിരുന്നു. കാപ്പിച്ചെടികള്‍ പൂക്കാന്‍ ഇത് സഹായിച്ചു. 

ഇതു വേനല്‍ മഴയല്ല, ശൈത്യകാല മഴ

ഫെബ്രുവരിയില്‍ പെയ്യുന്ന മഴയെ വേനല്‍മഴയുടെ കണക്കില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തില്ല. ജനുവരി മുതല്‍ ഫെബ്രുവരി വരെ പെയ്യുന്ന മഴ ശീതകാല മഴയുടെ കണക്കിലാണ് ഉള്‍പ്പെടുത്തുക. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള മഴയാണ് വേനല്‍മഴയുടെ കണക്കില്‍ ഉള്‍പ്പെടുത്തുക. ഏറ്റവും കുറച്ച് മാത്രം മഴ രേഖപ്പെടുത്തുന്ന മാസമാണ് ഫെബ്രുവരി.

ഇത്തവണ അല്‍പം മഴ ലഭിച്ചത് ശൈത്യകാല മഴയുടെ കണക്കില്‍  വര്‍ധനവ് കാണിക്കും. കേരളത്തില്‍ ജനുവരിയിലും മഴ ലഭിച്ചിരുന്നു. ഇന്നത്തെ (ശനി) മഴയുടെ കണക്ക് കൂട്ടാതെ 19 ശതമാനം മഴക്കുറവ് ശൈത്യകാല മഴയില്‍ ഇന്നലെ വരെയുണ്ട്. കേരളത്തില്‍ ഫെബ്രുവരി 21 വരെ 16.7 എം.എം മഴയാണ് ശൈത്യകാല മഴയായി ലഭിക്കേണ്ടത്. എന്നാല്‍ 13.6 എം.എം മഴയാണ് 21 വരെ ലഭിച്ചത്. നാളത്തെ കണക്ക് നോക്കുമ്പോള്‍ ഇന്നത്തെ മഴ കൂടി ചേരുന്നതിനാല്‍ വ്യത്യാസം ഉണ്ടാകും. 

കേരളത്തില്‍ നാളെ (ഞായര്‍) മഴ തുടരും. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇന്നും നാളെയും ലഭിക്കുന്ന മഴയുടെയത്ര ശക്തിയില്ലെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഒരാഴ്ച കൂടി ഇങ്ങനെ പോകും. 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

കാട്ടുതീക്ക് ആശ്വാസം

കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും വനത്തിലും കാട്ടുതീ സാധ്യതക്ക് ആശ്വാസമാകുന്നതാണ് മഴ. അത്ര ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു വനത്തിലെ കരിയിലകള്‍. കൂടാതെ വരണ്ട കാറ്റും. ഇനി വരണ്ട കാറ്റിന് താല്‍ക്കാലിക ആശ്വാസമുണ്ടാകും. കാരണം ന്യൂനമര്‍ദത്തിന്റെ ഭാഗമായ ഈര്‍പ്പമുള്ള കാറ്റ് കരകയറുന്നതാണ്.

 തണുക്കുമോ അന്തരീക്ഷം ? 

ഒരാഴ്ച മുന്‍പത്തെ പോസ്റ്റുകളില്‍ മെറ്റ്ബീറ്റ് വെതര്‍ സൂചിപ്പിച്ചതുപോലെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിന് ഇപ്പോഴത്തെ വെതര്‍ സിസ്റ്റം കാരണമാകും. 2 മുതല്‍ 4 ഡിഗ്രി വരെ സാധാരണ താപനിലയേക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിന് താല്‍ക്കാലിക ആശ്വാസം ഉണ്ടാകും. മഴ പെയ്തിടങ്ങളില്‍ ചൂടിന് കുറവു കാണും. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ താപനിലയില്‍ കുറവുണ്ടാകും.  

മൂന്നു മാസത്തോളം മഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ട്. അവിടെ മഴ ലഭിക്കാനുള്ള സാധ്യത നിലിനില്‍ക്കുന്നു. ഇത് കുടിവെള്ളക്ഷാമത്തിനും പരിഹാരമായേക്കും. 

ന്യൂനമര്‍ദത്തെ തുടര്‍ന്ന് മേഘാവൃതമായ അന്തരീക്ഷത്തെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് താപസൂചികയില്‍ വരും ദിവസങ്ങളില്‍ കുറവ് പ്രതീക്ഷിക്കുന്നു. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാകുന്നതു കൊണ്ടാണിത്. ന്യൂനമര്‍ദ സ്വാധീനം നീങ്ങുന്നതോടെ വീണ്ടും യു.വി കൂടി തുടങ്ങും. 

ചൂടു കുറഞ്ഞാലും ഉഷ്ണം തുടരും

അന്തരീക്ഷ ആര്‍ദ്രത കൂടാന്‍ ഇപ്പോഴത്തെ മഴ കാരണമാകും. മഴ നില്‍ക്കുന്നതോടെ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കും. അതിനാല്‍ Feels Like Temperature കൂടി നില്‍ക്കും. ഹീറ്റ് ഇന്റക്‌സ് എന്ന താപ സൂചിക കൂടും. നമുക്ക് വിയര്‍ത്തൊലിക്കുന്ന ഉഷ്ണിക്കുന്ന സാഹചര്യമുണ്ടാക്കും. ഇതാണ് ഇപ്പോഴത്തെ മഴയുടെ വരും ആഴ്ചകളിലെ പരിണിത ഫലം. നിര്‍ജലീകരണം, ചൂട് കൂടുന്നതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പിന്നാലെ എത്തും. അതിനാല്‍ ജാഗ്രത വേണം.

കൃഷിക്കാര്‍ക്ക് 

നേരത്തെ പറഞ്ഞതു പോലെ കര്‍ഷകര്‍ക്ക് മഴ ഗുണം ചെയ്യും. പ്രത്യേകിച്ച് കാപ്പി കര്‍ഷകര്‍ക്ക്. കാപ്പി പൂക്കാന്‍ ഇനിയുള്ള മഴ ഗുണം ചെയ്യും. വിളവും കൂടും. മാവു പൂത്തു കഴിഞ്ഞു കായ്്ക്കള്‍ പിടിച്ചതിനാല്‍ മഴ ഇനി ഗുണമാണ് മാമ്പഴ കര്‍ഷകര്‍ക്കു നല്‍കുക. ഏലം, കുരുമുളക്, റബര്‍, നെ്ല്ല് കര്‍ഷകര്‍ക്കും മഴ അനുഗ്രഹമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി തുടങ്ങിയ ഉയര്‍ന്ന മേഖലയിലെ കര്‍ഷകര്‍ക്ക്.

മാര്‍ച്ച്- ഏപ്രില്‍ വേനൽ കടുക്കുമോ? 

വേനല്‍ മഴ മാര്‍ച്ചു മുതല്‍ ലഭിച്ചേക്കുമെന്നാണ് സൂചന. എന്‍സോ ENSO-neutral  ന്യൂട്രലില്‍ തുടരുന്നതാണ് കാരണം. 2024 പോലെ കടുത്ത ചൂടുള്ള വേനല്‍ക്കാലമാകില്ല 2026 ലേത് എന്ന് അനുമാനിക്കാം. വേനല്‍ മഴ ഇത്തവണ കുറയാനുള്ള സാധ്യതയൊന്നും ആഗോള പ്രാദേശിക അന്തരീക്ഷ ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ കാണാനില്ല. അതിനാല്‍ വേനല്‍ മഴയില്‍ പേടി വേണ്ട.

 ഇത്തവണത്തെ വേനലില്‍ ഇടിമിന്നല്‍ കൂടുമെന്ന് കാണുന്നുണ്ട്. കനത്ത മഴ, മലവെള്ളപ്പാച്ചില്‍ എന്നിവ ഉണ്ടാകും. ഇടിമിന്നല്‍ കരുതണം. മിന്നല്‍ നേരത്തെട്രാക്ക് ചെയ്യാനുള്ള metbeatnews.com ലെ സംവിധാനങ്ങള്‍ ഉപയോഗിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മിന്നല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം.

English Summary: Will the 'Kumbham' Rain Bring a Harvest Miracle? The Science Behind the Proverb. Ancient Malayalam Proverbs on Rain: The Scientific Logic of Kumbham Mazha

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat