
Portuguese Ship : അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
അഞ്ച് നൂറ്റാണ്ട് മുമ്പ് ഇന്ത്യയിലേക്ക് പുറപ്പെട്ട ശേഷം ദുരൂഹമായി കാണാതായ പോർച്ചുഗീസ് കപ്പൽ ‘ബോം ജീസസ്’ (Bom Jesus) നമീബിയൻ മരുഭൂമിക്കടിയിൽ നിന്ന്
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
അഞ്ച് നൂറ്റാണ്ട് മുമ്പ് ഇന്ത്യയിലേക്ക് പുറപ്പെട്ട ശേഷം ദുരൂഹമായി കാണാതായ പോർച്ചുഗീസ് കപ്പൽ ‘ബോം ജീസസ്’ (Bom Jesus) നമീബിയൻ മരുഭൂമിക്കടിയിൽ നിന്ന് കണ്ടെത്തി. അറ്റ്ലാന്റിക് സമുദ്രതീരത്തെ ഒറാഞ്ചെമുണ്ട് (Oranjemund) പ്രദേശത്തിന് സമീപം വജ്രഖനനത്തിനിടെ യാദൃശ്ചികമായാണ് 16-ാം നൂറ്റാണ്ടിലെ ഈ ചരിത്രപ്രസിദ്ധമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇന്ത്യയിലേക്കുള്ള യാത്ര ദുരന്തത്തിൽ അവസാനിച്ചു
1533 മാർച്ച് 7-ന് പോർച്ചുഗലിലെ ലിസ്ബൺ (Lisbon) നഗരത്തിൽ നിന്ന് ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചതാണ് ‘ബോം ജീസസ്’. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങൾ തമ്മിലുള്ള സമുദ്രവ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന കൂറ്റൻ കപ്പലുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ യാത്രയ്ക്കിടെ ആഫ്രിക്കൻ തീരത്ത് ശക്തമായ കൊടുങ്കാറ്റിലും അതിശക്തമായ തിരമാലകളിലുംപ്പെട്ട കപ്പൽ നമീബിയൻ തീരത്തെ മണൽത്തിട്ടയിൽ കുടുങ്ങിയെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. തുടർന്ന് കപ്പൽ പൂർണമായും കാണാതാവുകയായിരുന്നു.
നമീബിയൻ മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും തണുത്ത സമുദ്രജലവും കാരണം കപ്പലിന്റെ വലിയൊരു ഭാഗവും അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടതായി പുരാവസ്തു ഗവേഷകർ വ്യക്തമാക്കി.
2,000-ത്തിലധികം സ്വർണ-വെള്ളി നാണയങ്ങൾ
പരിശോധനയിൽ കപ്പലിൽ നിന്ന് 2,000-ത്തിലധികം സ്വർണ-വെള്ളി നാണയങ്ങൾ, 17 ടൺ ഭാരമുള്ള 1,845 ചെമ്പ് കട്ടകൾ, പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 105 ആനക്കൊമ്പുകൾ എന്നിവ കണ്ടെത്തി. യൂറോപ്പും ആഫ്രിക്കയും തമ്മിലുണ്ടായിരുന്ന ശക്തമായ വ്യാപാരബന്ധങ്ങളുടെ തെളിവായാണ് ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
കപ്പലിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നിധികൾ കണ്ടെത്താനായെങ്കിലും, അതിലെ ജീവനക്കാരുടെ വിധി ഇന്നും ദുരൂഹമായി തുടരുകയാണ്.
ചരിത്രരേഖകൾ പ്രകാരം ഏകദേശം 200 ഓളം നാവികരും തൊഴിലാളികളും കപ്പലിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ മനുഷ്യശരീരത്തിന്റെ യാതൊരു അവശിഷ്ടവും കപ്പലിലോ സമീപപ്രദേശങ്ങളിലോ നിന്ന് കണ്ടെത്താനായിട്ടില്ല.
കപ്പൽ തകർന്നപ്പോൾ എല്ലാവരും കടലിൽ മുങ്ങിമരിച്ചിരിക്കാമെന്നോ, അല്ലെങ്കിൽ ജീവനോടെ കരയിലെത്തിയെങ്കിലും കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ നമീബിയൻ മരുഭൂമിയിൽ മരിച്ചിരിക്കാമെന്നോ ഗവേഷകർ അനുമാനിക്കുന്നു.
‘ബോം ജീസസ്’
ആഫ്രിക്കൻ തീരത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കപ്പൽച്ചേതങ്ങളിൽ ഒന്നായാണ് ‘ബോം ജീസസ്’ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്രവ്യാപാര ചരിത്രത്തെയും പോർച്ചുഗീസ് നാവികയാത്രകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
English Summary : Archaeologists uncover the 1533 Portuguese ship 'Bom Jesus' buried in the Namibian desert, loaded with gold, silver, ivory, and centuries-old mysteries.
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





