Newsroom
France Water Crisis: കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ
Metbeat News

France Water Crisis: കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ

ഇന്ന് ലോകം അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് ചൂട്. ഈ കൊടും ചൂട് ലോകത്തിൻ്റെ വിവിധ സ്വോതസ്സുകളെ ബാധിച്ചു കഴിഞ്ഞു.

കൊടും ചൂടിൽ നദികൾ വറ്റുന്നു; നദിയിലെ മത്സ്യങ്ങളെ രക്ഷിക്കാൻ രക്ഷാദൗത്യവുമായി ഒരു കൂട്ടം മനുഷ്യർ

ഇന്ന് ലോകം അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് ചൂട്. ഈ കൊടും ചൂട് ലോകത്തിൻ്റെ വിവിധ സ്വോതസ്സുകളെ ബാധിച്ചു കഴിഞ്ഞു. നദികളിൽ വെള്ളം വറ്റി തുടങ്ങിയതോടെ മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ചൂടിൻ്റെ ഇരകളായി മാറിയിരിക്കുകയാണ്. ഫ്രാൻസിലെ ബ്രിട്ടണി (Brittany) മേഖലയിലെ ഒഡെ (Aulne) നദിയിൽ ദിവസങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) ഭീകരത കാണിച്ചു തരുന്ന കാഴ്ചയാണുള്ളത്.  

കൊടും ചൂടും മഴക്കുറവും കാരണം വറ്റിവരണ്ട ഒഡെ നദിയിൽ കുടുങ്ങിയ മത്സ്യങ്ങളെ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും. മത്സ്യത്തൊഴിലാളിയായ മാത്യു ലെ ബൂട്ടറിന്റെ (Mathieu Le Bouter) നേതൃത്വത്തിൽ ഒരു ഡസനിലധികം പേർ ദിവസേന നൂറുകണക്കിന് ട്രൗട്ട് (Trout) മത്സ്യങ്ങളെയും ചെറു അറ്റ്ലാന്റിക് സാൽമണുകളെയും (Atlantic Salmon) പിടികൂടി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.

വലയും ബക്കറ്റുകളും കൈയിലെടുത്ത് നദിയിലിറങ്ങുന്ന ഇവർ മത്സ്യങ്ങളെ ഓക്സിജൻ (Oxygen) നിറച്ച ടാങ്കുകളിലേക്ക് മാറ്റിയ ശേഷം കൂടുതൽ വെള്ളമുള്ള നദീഭാഗങ്ങളിലേക്കോ തടാകങ്ങളിലേക്കോ എത്തിച്ച് വീണ്ടും സ്വതന്ത്രമാക്കുന്നു. ട്രൗട്ടിനും ചെറു സാൽമണുകൾക്കും തണുത്തതും ഒഴുക്കുള്ളതുമായ ഓക്സിജൻ സമൃദ്ധമായ വെള്ളമാണ് നിലനിൽപ്പിന് അനിവാര്യം. എന്നാൽ ജലനിരപ്പ് താഴുന്നതോടെ വെള്ളത്തിന്റെ താപനില ഉയരുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇതോടെ മത്സ്യങ്ങൾ ചെറിയ ജലക്കുഴികളിൽ കുടുങ്ങി കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതിയാണ്. ഈ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് സന്നദ്ധപ്രവർത്തകർ ദിവസേന രക്ഷാദൗത്യം നടത്തുന്നത്. ഓരോ ദിവസവും നൂറുകണക്കിന് മത്സ്യങ്ങളുടെ ജീവനാണ് രക്ഷപ്പെടുത്തുന്നത്.

ചൂട് ജീവന് ഭീഷണിയാകുന്നു

ഒഡെ നദി സാധാരണ വേനൽക്കാലത്തും ഒഴുകുന്ന നദിയാണ്. എന്നാൽ ഇത്തവണ പല ഭാഗങ്ങളിലും വെള്ളം കാൽമുട്ടിന് താഴെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. എൽ നിനോ കാലാവസ്ഥ പ്രതിഭാസമാണ് ഇതിനെല്ലാം പ്രധാനകാരണം.

ഫ്രാൻസിൽ രൂക്ഷമാകുന്ന കൊടും വൾച്ച (Water Crisis)

ഫ്രാൻസിലെ ദേശീയ ലോ വാട്ടർ ഒബ്സർവേറ്ററി (Low Water Observatory)യുടെ കണക്കുകൾ പ്രകാരം രാജ്യത്തെ 16 ശതമാനം നദികൾ ഇതിനകം പൂർണമായും വറ്റിക്കഴിഞ്ഞു. ഇന്ന് നാലിലൊന്ന് ചെറുനദികൾക്ക് ഒഴുക്ക് നഷ്ടപ്പെടുകയോ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പ്രധാനകാരണം മാസങ്ങളായി കാര്യമായ മഴ ലഭിക്കാത്തതും തുടർച്ചയായ ഉഷ്ണതരംഗങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.

കാട്ടുതീയും വരൾച്ചയും

ഈ വേനലിൽ ഫ്രാൻസ് തുടർച്ചയായി മൂന്ന് ഉഷ്ണതരംഗങ്ങളാണ് നേരിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ (Wildfire) പടരുമ്പോൾ മറുവശത്ത് നദികൾ വരണ്ടുപോകുകയാണ്. മഴയില്ലായ്മയും അതിശക്തമായ ചൂടും ചേർന്ന് വിവിധ ജലസ്രോതസ്സുകൾ അതിവേഗം ഇല്ലാതാക്കുകയാണ്. 

രാജ്യത്തെ 101 ഭരണവിഭാഗങ്ങളിൽ 99 ഇടങ്ങളിലും ജലനിയന്ത്രണം (Water Restrictions) നിലവിലുണ്ട്. 58 മേഖലകളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് പല നദികളും ഇപ്പോൾ രേഖപ്പെടുത്തുന്നത്.

എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല, ജലജീവികളെയും ഒരുപോലെ ബാധിക്കുന്നുവെന്നാണ് ഇന്ന് ഫ്രാൻസിലെ കാലാവസ്ഥ നമുക്ക് കാണിച്ചു തരുന്നത്. നദികൾ വറ്റുമ്പോൾ മത്സ്യങ്ങൾ മാത്രമല്ല, അവയെ ആശ്രയിച്ചുള്ള മുഴുവൻ ആവാസവ്യവസ്ഥയും (Ecosystem) തകർന്നുപോകുന്നു. മറ്റ് ജലജീവികൾക്ക് ഭക്ഷണക്കുറവ് നേരിടേണ്ടി വരുന്നു. പല ജീവികളും ചത്തൊടുങ്ങുന്ന കാഴ്ച കൊടും ഭീകരതയാണ് കാണിച്ചു തരുന്നത്. വരാൻ പോകുന്ന വർഷങ്ങളെ കാത്തിരിക്കുന്നത് ഒരു പക്ഷേ ഇതിലും കടുപ്പമായിരിക്കും. 

English Summary : Record-breaking temperatures, severe droughts, and the impact of the El Niño phenomenon have triggered a critical water crisis in France. Essential freshwater bodies, such as the Aulne (Odet) River in the Brittany region, are drying up rapidly, threatening the survival of native aquatic species due to plummeting water levels, rising water temperatures, and severe oxygen depletion.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat