Newsroom
UAE Weather: യു.എ.ഇയിൽ ചൂട് ഇനിയും കൂടും; ആഗസ്റ്റിൽ വേനൽമഴ, തണുപ്പിന് നവംബർ വരെ കാത്തിരിക്കണം
Metbeat News

UAE Weather: യു.എ.ഇയിൽ ചൂട് ഇനിയും കൂടും; ആഗസ്റ്റിൽ വേനൽമഴ, തണുപ്പിന് നവംബർ വരെ കാത്തിരിക്കണം

യു.എ.ഇയിൽ ചൂട് ദിനംപ്രതി കനക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തി.

യു.എ.ഇയിൽ ചൂട് ഇനിയും കൂടും; ആഗസ്റ്റിൽ വേനൽമഴ, തണുപ്പിന് നവംബർ വരെ കാത്തിരിക്കണം 

യു.എ.ഇയിൽ ചൂട് ദിനംപ്രതി കനക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തി. എന്നാൽ നിലവിലെ ചൂട് വേനലിന്റെ പരമാവധി (Peak Summer) അല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വരും ആഴ്ചകളിൽ താപനില ഇനിയും ഉയരുകയും അതിശക്തമായ ചൂടുകാറ്റ് (Hot Wind) അനുഭവപ്പെടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

വേനലിന്റെ ആദ്യ പകുതി; ചൂട് ഇനിയും ഉയരും

യു.എ.ഇ ഇപ്പോൾ വേനൽക്കാലത്തിന്റെ ആദ്യ പകുതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി (Emirates Astronomical Society) ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ജൂൺ 21 മുതൽ ആഗസ്റ്റ് 10 വരെയുള്ള കാലയളവാണ് വേനലിന്റെ ആദ്യഘട്ടം.

ഈ സമയത്ത് സാധാരണയായി പകൽ താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. വരണ്ട കാലാവസ്ഥയ്ക്കൊപ്പം ‘അൽ ബാരിഹ്’ (Al Barih) എന്നറിയപ്പെടുന്ന ചൂടുള്ള വരണ്ട കാറ്റും അനുഭവപ്പെടും. തുടർന്നുള്ള ആഴ്ചകളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ‘അൽ സമൂം’ (Al Samoom) എന്ന അതിശക്തമായ ചൂടുകാറ്റ് രാജ്യത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റിൽ ഹ്യൂമിഡിറ്റിയും വേനൽമഴയും

ആഗസ്റ്റ് 11 മുതൽ വേനലിന്റെ രണ്ടാം പകുതി ആരംഭിക്കും. ഈ ഘട്ടത്തിൽ താപനില ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം (Humidity) ഗണ്യമായി വർധിക്കും.

‘അൽ കൂസ്’ (Al Koos) കാറ്റ് വീശുന്നതോടെ തീരദേശ മേഖലകളിൽ ഈർപ്പത്തിന്റെ തോത് ഉയരും. അതേസമയം ഹജാർ പർവതനിരകൾക്ക് (Hajar Mountains) മുകളിൽ പ്രദേശികമായി മഴമേഘങ്ങൾ രൂപപ്പെടുകയും ‘അൽ റവാഇഹ്’ (Al Rawaih) എന്നറിയപ്പെടുന്ന ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത വർധിക്കുകയും ചെയ്യും.

സെപ്റ്റംബറിന് ശേഷം ആശ്വാസം

സെപ്റ്റംബർ 23-ലെ ശരത്കാല വിഷു (Autumn Equinox) കഴിഞ്ഞ ശേഷമാണ് കാലാവസ്ഥയിൽ വ്യക്തമായ മാറ്റം അനുഭവപ്പെടുക. ഇതോടെ പകൽ താപനില 40 ഡിഗ്രിക്ക് താഴേക്കും രാത്രിയിലെ താപനില 25 ഡിഗ്രിക്ക് താഴേക്കും കുറയാൻ തുടങ്ങും.

രാത്രികാലങ്ങളിൽ യഥാർഥ തണുപ്പ് അനുഭവപ്പെടാൻ ഒക്ടോബർ പകുതി വരെ കാത്തിരിക്കേണ്ടിവരും. ഈ സമയത്താണ് രാത്രിയിലെ താപനില 20 ഡിഗ്രിക്ക് താഴെയെത്തുന്നത്.

നവംബറിൽ സുഖകരമായ കാലാവസ്ഥ

നവംബർ പകുതിയോടെ പകൽ താപനില 30 ഡിഗ്രി സെൽഷ്യസിന് താഴെയെത്തുകയും രാജ്യത്ത് സുഖകരമായ ശൈത്യകാല (Winter Season) കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മാർച്ച് പകുതി വരെയാണ് ഈ കാലാവസ്ഥ തുടരുക.

നവംബർ ആദ്യം മുതൽ മാർച്ച് അവസാനം വരെയുള്ള മാസങ്ങളിലാണ് രാജ്യത്ത് പ്രധാനമായും മഴ ലഭിക്കുന്നത്. സെപ്റ്റംബർ പകുതി മുതൽ നവംബർ പകുതി വരെ അതിരാവിലെ മഞ്ഞ് (Fog) രൂപപ്പെടാനും സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് താപനിലയിൽ നേരിയ കുറവ്; പൊടിക്കാറ്റിന് സാധ്യത

അതേസമയം, ബുധനാഴ്ച രാജ്യത്ത് താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Center of Meteorology - NCM) അറിയിച്ചു. ദുബൈയിലും അബൂദബിയിലും പരമാവധി താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഉൾനാടൻ മേഖലകളിൽ ഇത് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെങ്കിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

40 കിലോമീറ്റർ വേഗത്തിൽ കാറ്റ്; യാത്രക്കാർക്ക് ജാഗ്രത

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരുഭൂമി മേഖലകളിൽ പൊടിക്കാറ്റ് (Dust Storm) രൂപപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്യും. അതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി. വടക്കൻ എമിറേറ്റുകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടും.

കടൽക്ഷോഭ മുന്നറിയിപ്പ്

തീരദേശ മേഖലകളിൽ രാത്രികാലങ്ങളിൽ ഹ്യൂമിഡിറ്റി 85 ശതമാനം വരെ ഉയർന്നേക്കും. അറേബ്യൻ ഗൾഫിന്റെ (Arabian Gulf) പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ആറടി വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാനും സാധ്യതയുണ്ട്.

ബീച്ചുകളിലെത്തുന്നവർ തീരസംരക്ഷണ സേനയുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ഒമാൻ കടലിൽ (Oman Sea) കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും ശനിയാഴ്ച വരെയും സമാനമായ ചൂടുള്ള കാലാവസ്ഥ തുടരുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. 

English Summary : The UAE is currently experiencing intense summer heat, with temperatures hovering near 50°C. According to the Emirates Astronomical Society and the National Center of Meteorology (NCM), the heat is expected to intensify further in the coming weeks with strong, dry winds.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat