Newsroom
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
Metbeat News

ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി

Low pressure likely in Bay of Bengal: Rains to intensify in South Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യത. ആൻഡമാൻ കടലിൽ ശ്രീലങ്കയോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴി നാളെ രാവിലെ യോടെ ന്യൂനമർദ്ദമായി (Low pressure area - LPA) മാറിയേക്കും. ഇതേ തുടർന്ന് ശ്രീലങ്കയിലും തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കാനാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സമുദ്രത്തിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഇപ്പോൾ അന്തരീക്ഷച്ചുഴി ( Upper air circulation - UAC) നിലനിൽക്കുന്നത്. 

ഈ സിസ്റ്റത്തോടൊപ്പം നേരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ പടിഞ്ഞാറേയ്ക്ക് നീങ്ങാതെ ശക്തി കൂടിയ ന്യൂനമർദ്ദമായി ( well marked low pressure - WML) നിലനിൽക്കുകയാണ്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുത്ത് വരികയും ചെയ്യും. 

ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയിൽ നിന്ന് അറബിക്കടലിലെ സിസ്റ്റത്തിലേക്ക് ന്യൂനമർദ്ദ പാത്തി ( Trough) രൂപപ്പെട്ടിട്ടുമുണ്ട്. ഇന്ന് കേരളത്തിൽ ശക്തമായ മഴക്ക് ഈ സിസ്റ്റങ്ങൾ കാരണമായേക്കും.

മൂന്നു ജില്ലകളിൽ നാളെ റെഡ് അലർട്ട് 

ഇടുക്കി , മലപ്പുറം, പാലക്കാട്,  ജില്ലകളിൽ നാളെ ( ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് , തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച്  അലർട്ടും പ്രഖ്യാപിച്ചു. 

3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. 

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല

ഇടുക്കിയിൽ പ്രൊഫഷനൽ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

9 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത

കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഇന്നലെ 6 ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.

Metbeat Weather ൻ്റെ നിരീക്ഷണ പ്രകാരം, തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് അതിശക്തമായതോ ആയ മഴ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഴ കനക്കാനാണ് സാധ്യത.

ഇന്നലെയും കനത്തു പെയ്തു

ഇന്നലെയും കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അരമണിക്കൂറിൽ 30 mm മുകളിൽ മഴയാണ് പലയിടത്ത് റിപ്പോർട്ട് ചെയ്തത്. എറണാകുളം കളമശ്ശേരിയിൽ അര മണിക്കൂറിൽ 38 mm മഴ രേഖപ്പെടുത്തി. കോട്ടയം വൈക്കത്ത് 33 mm മഴ. തിരുവനന്തപുരം നഗരത്തിലും അര മണിക്കൂറിൽ 34 mm മഴ പെയ്തു. 

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം  മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത.  ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 20,22,23,24 തീയതികളിൽ  ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും  സാധ്യത. അടുത്ത 5 ദിവസം  ഇടി മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ കനക്കുമ്പോൾ ശ്രദ്ധിക്കുക

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.

 താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

 വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

 ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.

 മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

English Summary : Low pressure likely in Bay of Bengal: Rains to intensify in South Kerala

യുഎഇയിൽ ഓഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം ഉദിക്കും; ചൂട് ഉടൻ കുറയില്ല

യുഎഇയുടെ ആകാശത്ത് വേനൽക്കാലത്തിന്റെ അവസാനഘട്ടത്തെ സൂചിപ്പിക്കുന്ന സുഹൈൽ നക്ഷത്രം (Canopus) ഓഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. അറബ് പാരമ്പര്യത്തിൽ സുഹൈലിന്റെ ഉദയം അതിശക്തമായ വേനൽച്ചൂട് ക്രമേണ കുറയുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ഈ വർഷം യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ സുഹൈലിന്റെ വരവിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ സുഹൈൽ ഉദിക്കുന്നതോടെ ഉടൻതന്നെ ചൂട് കുറയുമെന്ന് കരുതേണ്ടതില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

സുഹൈൽ ഉദിച്ചാൽ ചൂട് കുറയുമോ?

ശാസ്ത്രീയമായി നോക്കുമ്പോൾ സുഹൈൽ നക്ഷത്രത്തിന് യുഎഇയിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കാൻ കഴിയില്ല. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് കാനോപസ്. അതിനാൽ താപനില, കാറ്റ്, ഈർപ്പം തുടങ്ങിയ പ്രാദേശിക കാലാവസ്ഥാ ഘടകങ്ങളിൽ സുഹൈലിന് നേരിട്ടുള്ള സ്വാധീനമില്ല. 

ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി (Sharjah Academy for Astronomy, Space Sciences and Technology) ഡയറക്ടർ ജനറൽ പ്രൊഫസർ ഹമീദ് അൽ നഈമിയും സുഹൈലിന് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

40 ദിവസത്തെ ‘സുഫ്രിയ’ കാലഘട്ടം

സുഹൈലിന്റെ ഉദയത്തിന് ശേഷം ഏകദേശം 40 ദിവസം നീളുന്ന ‘സുഫ്രിയ’ (Sufriya) എന്ന കാലാവസ്ഥാ പരിവർത്തന ഘട്ടത്തിലേക്ക് യുഎഇ കടക്കുന്നതായാണ് പരമ്പരാഗത കണക്കുകൂട്ടൽ. ‘സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും’ എന്ന പഴയ അറബ് ചൊല്ലും ഈ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്.

എന്നാൽ ഓഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ വലിയ താപനില ഇടിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. സെപ്റ്റംബർ മാസത്തിലും ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ട്.

സുഹൈലിന്റെ വരവിന് ശേഷമുള്ള മാറ്റങ്ങൾ ആദ്യം കൂടുതൽ പ്രകടമാകുന്നത് രാത്രികളിലായിരിക്കും. പകൽച്ചൂട് കുറയാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അൽ ജർവാൻ ഇതിനെ തീ അണച്ച ശേഷവും ചൂട് നിലനിൽക്കുന്ന പാത്രത്തോടാണ് ഉപമിച്ചിരിക്കുന്നത്. ചൂട് നൽകുന്ന തീവ്രത കുറഞ്ഞാലും നേരത്തെ സംഭരിച്ച ചൂട് പെട്ടെന്ന് അപ്രത്യക്ഷമാകില്ലെന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ഒക്ടോബറിൽ കാലാവസ്ഥ കൂടുതൽ സ്ഥിരതയിലേക്ക്

ഏകദേശം 40 ദിവസം നീളുന്ന സുഫ്രിയ കാലയളവിൽ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ തുടരാം. ഒക്ടോബർ മധ്യത്തോടെ ‘വസം’ (Wasm) കാലഘട്ടം ആരംഭിക്കുന്നതോടെ കാലാവസ്ഥ കൂടുതൽ സ്ഥിരത കൈവരിക്കുമെന്നാണ് പരമ്പരാഗത കണക്കുകൂട്ടൽ.

അതായത്, സുഹൈലിന്റെ ഉദയം വേനൽച്ചൂട് അവസാനിച്ചതിന്റെ കൃത്യമായ തീയതിയല്ല. മറിച്ച്, കാലാവസ്ഥ ക്രമേണ മാറിത്തുടങ്ങുന്ന ഘട്ടത്തിന്റെ ആകാശത്തിലെ ഒരു സൂചകമായാണ് ഇതിനെ കാണുന്നത്.

പുരാതന അറബ് സമൂഹത്തിന്റെ ‘കാലാവസ്ഥാ കലണ്ടർ’

ആധുനിക കാലത്ത് കാലാവസ്ഥ പ്രവചിക്കാൻ ഉപഗ്രഹങ്ങൾ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ മോഡലുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പുരാതന അറബ് സമൂഹങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളെ കാലാവസ്ഥാ മാറ്റങ്ങൾ മനസ്സിലാക്കാനുള്ള പ്രധാന സൂചകങ്ങളായി ഉപയോഗിച്ചിരുന്നു.

സുഹൈൽ യുഎഇയിലെ പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടറായ ‘അൽ ദുരൂർ’ (Al Duroor) സംവിധാനവുമായി ഏറെ ബന്ധപ്പെട്ടിരുന്നു. വർഷത്തെ 36 പത്ത് ദിവസ കാലയളവുകളായി വിഭജിക്കുന്ന ഈ സമ്പ്രദായത്തിൽ ഓരോ ഘട്ടത്തിനും പ്രത്യേക ജ്യോതിശാസ്ത്ര, കാലാവസ്ഥാ സവിശേഷതകൾ കണക്കാക്കിയിരുന്നു.

കൃഷിക്കും മത്സ്യബന്ധനത്തിനും വഴികാട്ടി

കൃഷി, വിളവെടുപ്പ്, കാറ്റിന്റെയും മഴയുടെയും സാധ്യത, മത്സ്യബന്ധനം, മത്സ്യങ്ങളുടെ പ്രജനനകാലം, ദേശാടനപ്പക്ഷികളുടെ സഞ്ചാരം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അറിവ് ഉപയോഗിച്ചിരുന്നു.

കർഷകർക്ക് കൃഷിയുടെ സമയക്രമം നിശ്ചയിക്കാനും മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും കടലിലെ കാലാവസ്ഥാ മാറ്റങ്ങൾ മനസ്സിലാക്കാനും യാത്രക്കാർക്ക് അനുയോജ്യമായ കാലഘട്ടങ്ങൾ തിരിച്ചറിയാനും ഈ പാരമ്പര്യ അറിവ് സഹായിച്ചിരുന്നു.

സംരക്ഷിക്കപ്പെടുന്ന പാരമ്പര്യം

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ (Sheikh Zayed Grand Mosque Centre) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സുഹൈലുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ ഇന്നും രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (National Center of Meteorology), ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി, എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി (Emirates Astronomy Society), ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെന്റർ (International Astronomical Center) തുടങ്ങിയ സ്ഥാപനങ്ങളും ഈ പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

ശാസ്ത്രീയമായി സുഹൈലിന് കാലാവസ്ഥയെ സ്വാധീനിക്കാനാകില്ലെങ്കിലും, യുഎഇയുടെയും അറബ് സമൂഹത്തിന്റെയും ചരിത്രത്തിലും സംസ്കാരത്തിലും കാലാവസ്ഥാ മാറ്റത്തിന്റെ സ്വാഭാവിക സമയക്രമം തിരിച്ചറിയാനുള്ള ആകാശത്തിലെ ഒരു പ്രധാന അടയാളമായി സുഹൈലിന് ഇന്നും പ്രത്യേക സ്ഥാനമുണ്ട്. 

English Summary : The Emirates Astronomy Society announced that the Suhail Star (Canopus) will appear in the UAE sky on August 24, traditionally marking the end of peak summer heat. While temperatures reached above 50°C this year, meteorologists clarify that the star itself does not directly affect Earth's weather, as it lies roughly 300 light-years away.

More from Metbeat