Newsroom
Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
Metbeat News

Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി

ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും കേരളത്തില്‍ ഉള്‍പ്പെടെ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടു കൂടെയുള്ള മഴ മൂന്നു ദിവസം കൂടി തുടരും.

വെതര്‍ സിസ്റ്റം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും കാറ്റിന്റെ അഭിസരണം (comvergence) ന് കാരണമാകും. താഴ്ന്ന ഉയരത്തിലുള്ള കാറ്റിന്റെ അഭിസരണം നടക്കുന്നത് ഇടിയോടെ ഉച്ചയ്ക്കു ശേഷമുള്ള മഴക്കു കാരണമാകും. മലവെള്ളപ്പാച്ചിലും കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാം. 

ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരയില്‍ വലിച്ചുകയറ്റിയ ഈര്‍പ്പമാണ് ആദ്യ ദിവസങ്ങളില്‍ മഴ പെയ്യിച്ചതെങ്കില്‍ ഈ ഈര്‍പ്പത്തിന്റെ ശേഷിപ്പും പടിഞ്ഞാറന്‍, കിഴക്കന്‍ കാറ്റുകളുടെ സംയോജനവുമാണ് ഇന്ന് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ കാരണം. ക്യുമിലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം അഭിസരണത്തിന്റെ തെളിവാണ്.

ന്യൂനമര്‍ദം അകലുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നുള്ള ചക്രവാതചുഴി (cyclonic circulation) 72 മണിക്കൂര്‍ കൂടി തുടരും. ഇതാണ് കേരളത്തിലെ അന്തരീക്ഷത്തെയും സ്വാധീനിക്കുക. 

അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലായി, അതായത് കേരള തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു കാറ്റു കറക്കം കരയിലേക്ക് ഈര്‍പ്പത്തെ എത്തിക്കാനും പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്താനും ഇടയാക്കും. ഇത് താഴ്ന്ന ഉയരത്തിലെ കാറ്റിനെ സജീവമാക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായ കാറ്റുകറക്കവും ഇതേ സാഹചര്യമാണ് സൃഷ്ടിക്കുക്ക. 

നിലവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായ സാഹചര്യത്തിലല്ലെങ്കിലും ഈ സിസ്റ്റങ്ങളാണ് താല്‍ക്കാലിക അന്തരീക്ഷ മാറ്റത്തിന് കാരണമാകുന്നത്. ഇന്നലത്തെ പോസ്റ്റില്‍ ഈ മാസം 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് നിരീക്ഷിക്കാന്‍ കാരണം ഇതാണ്. ഇരു സിസ്റ്റങ്ങളുടെയും പിടിയില്‍ നിന്ന് കേരളം മുക്തമാകുന്നതോടെ 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷസ്ഥിതി തുടരും.

English Summary : Even as the 'Well Marked Low Pressure' in the Bay of Bengal weakens, Kerala is set to witness continued rainfall for the next three days. Meteorological data points to low-level wind convergence and active cyclonic circulations as the primary drivers of thunder-showers across South and Central Kerala. While the system is moving northeast, moisture remnants and a secondary wind rotation in the Arabian Sea will sustain wet conditions until February 26. Expect a return to dry weather starting February 27.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat