
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
Kerala Weather Update: Heavy Rain Forecast, High Wave Warning, and Fishing Ban
Kerala Weather 06/07/26 : തീവ്ര ന്യൂനമർദ്ദം കരകയറി, കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ സാധ്യത, കടൽക്ഷോഭം, മത്സ്യബന്ധന വിലക്ക്
ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദം (Depression) ആയതിനെ തുടർന്ന് കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. വടക്കൻ ഉൾനാടൻ ഒഡിഷക്ക് മുകളിലാണ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ജാർഖണ്ഡ് ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്.
കിഴക്കൻ മധ്യ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് ഒരു അന്തരീക്ഷ ചുഴി ( upper air circulation - UAC) രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷ സ്ഥിതി കാരണം കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. കാസർകോട് , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
ത്രീവ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതോടെ കേരളത്തിൽ മഴ മധ്യ കേരളത്തിലേക്കും വ്യാപിക്കും. തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകും. ഇന്ന് കണ്ണൂർ , കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഈ ജില്ലകൾക്കൊപ്പം കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഈ പറയുന്ന ദിവസങ്ങളിൽ അതിശക്തമായ മഴ ( Heavy to Very Heavy rainfall) പെയ്യാനാണ് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തിയും (Off-shore trough) സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢ്നു മുകളിലൂടെ നീങ്ങാൻ സാധ്യത.
ഉയർന്ന തിരമാല സാധ്യത
മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ നാളെ (06/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ജൂലൈ 7 വരെ വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത ഉണ്ടാകും.
English Summary : Kerala Weather Update: Heavy Rain Forecast, High Wave Warning, and Fishing Ban.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





