
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
Kerala Summer Rain Forecast: ENSO Neutral Conditions to Bring Relief Amid Rising Temperatures
മീനച്ചൂടില്‍ പേടിക്കേണ്ട, വേനല്‍ മഴ കുറയില്ല, മണ്‍സൂണില്‍ ആശങ്കയും
കേരളത്തില്‍ മീനച്ചൂട് കനക്കുന്നുണ്ടെങ്കിലും വരള്‍ച്ച ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഇത്തവണത്തെ വേനിലിലുണ്ടാകില്ല. സമൃദ്ധമായ വേനല്‍ മഴ ഇത്തവണ കേരളത്തില്‍ പെയ്യുമെന്നാണ് അന്താരാഷ്ട്ര, പ്രാദേശിക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നമുക്കു നല്കുന്ന സൂചന. മീന മാസം 10 ലെത്തുമ്പോഴേക്കും കേരളത്തില്‍ വേനല്‍ മഴ പലപ്പോഴായി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വേനല്‍ മഴയില്‍ (summer rain) ഇത്തവണ 10 ശതമാനത്തിന്റെ കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്.
ഇടയ്ക്കിടെ വേനല്‍ മഴ ലഭിക്കും
കിഴക്കന്‍ കാറ്റ് സജീവമാകുന്ന സാഹചര്യം ഇടയ്ക്കിടെ വേനല്‍ മഴ കൊണ്ടുവരും. കൂടാതെ ചൂട് കനക്കുമ്പോള്‍ സംവഹനം മൂലം രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ മഴ നല്‍കും. സാധാരണ വിഷുവിന് ശേഷമാണ് ഇത്തരം മഴ ലഭിക്കാറുള്ളത്. മേടച്ചൂടില്‍ ആശ്വാസമായി സംവഹന മേഘങ്ങള്‍ മഴ നല്കുന്ന പതിവ് ഇത്തവണയുമുണ്ടാകും. അതിനാല്‍ സീസണുകള്‍ കണക്കാക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ പേടിക്കേണ്ടതില്ല.
സൂര്യന് വടക്കോട്ട്, സ്വാഭാവിക ചൂടു കൂടല്‍
ഇപ്പോഴത്തെ അന്തരീക്ഷ താപനില വിലയിരുത്തുമ്പോള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്. അതു പക്ഷേ, ഈസീസണില്‍ പതിവുള്ളതാണ്. രണ്ടിനും 3 നും ഇടയിലാണ് മിക്കയിടങ്ങളിലും ചൂട് കൂടുന്നത്. വേനലില്‍ താരതമ്യേന ചൂട് കൂടുന്ന ട്രെന്റാണിത്. ഭൂമധ്യരേഖ കടന്ന് സൂര്യന് വടക്കോട്ട് നീങ്ങുന്നതോടെ കേരളം കൂടുതല്‍ ചൂടുപിടിക്കും. ഈ ചൂടാണ് വേനല്‍ മഴയെയും പിന്നീട് കാലവര്‍ഷത്തെയും കൊണ്ടുവരുന്നത്.
ഉഷ്ണ തരംഗ സൂചന ഇപ്പോഴില്ല
ചൂട് സ്ഥിരമായി 4 ഡിഗ്രിയില്‍ കൂടുതല്‍ കൂടി നില്‍ക്കുമ്പോഴാണ് ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്നത് ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടി നില്‍ക്കുന്നത് മൂലമുള്ള അസ്വസ്ഥത സംബന്ധിച്ച മഞ്ഞ അലര്‍ട്ടുകളാണ്. രേഖപ്പെടുത്തുന്ന അന്തരീക്ഷ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷ ആര്‍ദ്രത കൂടി നില്‍ക്കുന്നതാണ് കാരണം. പലപ്പോഴും നമുക്ക് അനുഭവപ്പെടുന്ന ചൂട് 41 ഉം 42 ഉം ഡിഗ്രിയിലാണ് ഇപ്പോഴുള്ളത്. തീരദേശ സംസ്ഥാനമായ കേരളത്തില്‍, പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം കേരളത്തില്‍ ഈര്‍പ്പത്തെ നിലനിര്‍ത്തുന്നു.
രാത്രിയില്‍ ചൂടിന് ആശ്വാസം
രാത്രികാല താപനിലയിലും വലിയ വര്‍ധനവൊന്നും കേരളത്തില്‍ ഇതുവരെയില്ല. മലയോരത്ത് രാത്രി സാധാരണയേക്കാള്‍ കുറവ് രാത്രി താപനിലയും രേഖപ്പെടുത്തുന്നുണ്ട്. ഈയിടെ കേരളത്തില്‍ പെയ്ത മഴക്ക് ശേഷമാണ് കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും രാത്രി താപനില ആശ്വാസമാകുന്ന രീതിയിലെത്തിയത്.
എല്‍നിനോയും ലാനിനയും
ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളായ ലാനിനയും ( La Niña) എല്‍നിനോയും (El Niño) കേരളത്തിന്റെ ചൂടിനെയും മഴയെയും ബാധിക്കും. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരി താപനിലയിലെ (Sea Surface Temperature - SST) വ്യതിയാനമാണ് ലാനിനയ്ക്കും എല്‍നിനോയ്ക്കും കാരണം. ഈ മേഖലയിലെ സമുദ്രോപരി താപനില സാധാരണയേക്കാള്‍ കുറഞ്ഞു നില്‍ക്കുന്നത് ലാനിനയും കൂടി നില്‍ക്കുന്നത് എല്‍നിനോയുമാണ്.
എന്‍സോ (ENSO) ന്യൂട്രല്‍, വേനല്‍ മഴ കുറയ്ക്കില്ല
കഴിഞ്ഞ വര്‍ഷം അവസാനം വരെ ലാനിന ആയിരുന്നു. ഇതിപ്പോള്‍ ന്യൂട്രലിലേക്ക് എത്തിയിട്ടുണ്ട്. എന്‍സോ (ENSO) ന്യൂട്രല്‍ എന്നാണ് സാങ്കേതികമായി പറയുക. കേരളത്തിലെ വേനല്‍ക്കാലം കഴിയുന്നതു വരെ എന്‍സോ ന്യൂട്രലില്‍ തുടരുമെന്ന് ആസ്ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി (The Bureau of Meteorology - BOM) ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പറയുന്നു. ഇത് കേരളത്തില്‍ സ്വാഭാവിക വേനല്‍മഴ ന്യായമായും ലഭിക്കുമെന്ന് നിഗമനത്തിലെത്താനാകും.
എല്‍നിനോ മണ്‍സൂണിന് ഭീഷണി
വേനല്‍മഴയെ സ്വാധീനിക്കുന്ന മറ്റ് അന്തരീക്ഷ ഘടകങ്ങളുമുണ്ട്. അവയും ഇത്തവണ പോസിറ്റീവ് സിഗ്നലാണ് നല്കുന്ന്ത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ( Indian Ocean Dipole (IOD)) ഇതില്‍ പ്രധാനമാണ്. മെയ് മാസത്തിനു ശേഷം എല്‍നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രവചനം, കാലവര്‍ഷമെന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
വേനല്‍മഴ സാധാരണ രീതിയില്‍ ലഭിക്കുമെങ്കിലും മണ്‍സൂണ്‍ കുറയുമെന്ന സൂചനയാണ് ഈ ഘട്ടത്തില്‍ നിരീക്ഷിക്കപ്പെടുന്നത്. ഇതേ കുറിച്ച് കൂടുതല്‍ നിരീക്ഷണം നാം തുടരേണ്ടിവരും. ഇത്തവണ വേനല്‍ മഴയെ പരമാവധി സംഭരിക്കാന്‍ തയാറെടുപ്പ് നടത്തേണ്ടിവരും എന്ന് മനസിലാക്കണം.
English Summary: Kerala Summer Rain Forecast: ENSO Neutral Conditions to Bring Relief Amid Rising Temperatures. While Kerala is experiencing a significant rise in temperature during the month of Meenam, weather experts suggest there is no immediate threat of a severe drought. Current international and local climatic indicators point toward a favorable summer rain season for the state.
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.
വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്
ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഫുജൈറ റോഡിൽ ഗതാഗത തടസം
ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.
മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.
എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മൺസൂൺ സ്വാധീനത്തിന്റെ ഫലം
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.
പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.
റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ
സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.
പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം
ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.
വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.





