Newsroom
ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു
Metbeat News

ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു

Etihad Rail Set to Make History: Passenger Services Launch on June 30.

ഇത്തിഹാദ്:  യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു

ദുബൈ: യു എ ഇ വീണ്ടും ചരിത്രം കുറിക്കുന്നു.രാജ്യത്തിന്റെ വിരിമാറിലൂടെ ഇത്തിഹാദ് ഈ ആഴ്ച ഓടിത്തുടങ്ങും.  ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ട്രെയിന്‍  പ്രയാണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ അബുദബിയില്‍ നിന്ന് ഫുജൈറയിലേക്കാണ് സര്‍വീസ്. ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും ഒരു മണിക്കൂര്‍ 45 മിനിറ്റ് മാത്രം.  ഉടന്‍ തന്നെ രാജ്യത്തിന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ഇത്തിഹാദ് ഓടിയെത്തും.

ആദ്യ യാത്രയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 13 അത്യാധുനിക ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കംഫര്‍ട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. പ്രാരംഭ ഓഫറിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കംഫര്‍ട്ട് ക്ലാസിന്  സാധാരണ നിരക്ക്  109 ദിര്‍ഹമാണ്. പ്രീമിയം ക്ലാസിന്  239 ദിര്‍ഹമാണ്് നിരക്ക്. മികച്ച സീറ്റിങ് സംവിധാനം,  വൈഫൈ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്. സേവര്‍, വാല്യൂ, ഫ്‌ളെക്‌സ് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് നിരക്കുകളുണ്ട്.

ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ etihadrail.ae വഴിയോ മൊബൈല്‍ ആപ്പ് വഴിയോ യാത്രയ്ക്ക് നാല് ആഴ്ച മുന്‍പ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.

അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റിയിലുമാണ് അത്യാധുനിക സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഷനുകളില്‍ പ്രത്യേക  വെയ്റ്റിങ് റൂമുകളും പ്രാര്‍ത്ഥനാ മുറികളും റസ്റ്ററന്റുകളും ഒരുക്കിയിട്ടുണ്ട്.

ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 5 മുതല്‍ രാത്രി 11 വരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് ദിവസവും രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകിട്ട് 6.39 എന്നീ സമയങ്ങളില്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടാവും.

ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക്: രാവിലെ 5.34, 10.59, വൈകിട്ട് 5.28 എന്നീ സമയങ്ങളിലാണ് ട്രെയിനുകള്‍ പുറപ്പെടുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രണ്ട് ലഗേജുകള്‍ വരെ സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാം.

English Summary : Etihad Rail Set to Make History: Passenger Services Launch on June 30. ​The UAE is marking a historic milestone with the launch of its Etihad Rail passenger sevices for the public starting Tuesday.

സൂര്യഗ്രഹണം കണ്ടതിന് പിന്നാലെ കണ്ണുവേദനയും കാഴ്ച്ച മങ്ങലും; യുകെയിൽ ആശങ്ക

പതിറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിലും യുകെയിലും ദൃശ്യമായ അപൂർവ പൂർണ സൂര്യഗ്രഹണത്തിന് (Total Solar Eclipse) പിന്നാലെ കണ്ണുവേദനയും കാഴ്ചാ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്ത് നിരവധി പേർ. ഓഗസ്റ്റ് 12ന് ബുധനാഴ്ച സ്പെയിൻ, യുകെ, ഐസ്‌ലൻഡ്, ഗ്രീൻലാൻഡ് തുടങ്ങിയ മേഖലകളിലാണ് അപൂർവ ആകാശവിസ്മയം ദൃശ്യമായത്. ഗ്രഹണം നേരിട്ട് നോക്കരുതെന്ന് ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിർദേശം അവഗണിച്ച് നഗ്നനേത്രങ്ങളാൽ സൂര്യനെ നോക്കിയവരാണ് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. 

ഗ്രഹണത്തിന് പിന്നാലെ കണ്ണുവേദന

ഗ്രഹണം അവസാനിച്ചതിന് പിന്നാലെ കടുത്ത കണ്ണുവേദന (Eye Pain), തലവേദന, കാഴ്ച മങ്ങൽ (Blurred Vision) തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. യുകെയിൽ മാത്രം ആയിരക്കണക്കിന് ആളുകൾ കണ്ണിന്റെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധരുടെ സഹായം തേടുന്നതായാണ് റിപ്പോർട്ടുകൾ.

അപൂർവ സൂര്യഗ്രഹണം കാണാൻ യുകെയിലും സമീപ രാജ്യങ്ങളിലും വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പ്രത്യേക എക്ലിപ്സ് ഗ്ലാസുകൾ (Eclipse Glasses) പല സ്ഥലങ്ങളിലും വേഗത്തിൽ വിറ്റുതീർന്നിരുന്നു. എന്നാൽ സുരക്ഷാ കണ്ണട ലഭിക്കാത്ത ചിലർ അപകടസാധ്യത അവഗണിച്ച് ഗ്രഹണം നേരിട്ട് കാണാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. 

1786979870W.webpDr Mark Cahill explains that damage from looking directly at the sun is "not painful" but leads to permanent damage.

ഗൂഗിൾ സേർച്ചിൽ വൻ വർധന

ഗ്രഹണത്തിന് പിന്നാലെ കണ്ണുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള ഓൺലൈൻ തിരച്ചിലിലും വൻ വർധന രേഖപ്പെടുത്തി. ഗൂഗിൾ ട്രെൻഡ്സ് (Google Trends) കണക്കുകൾ പ്രകാരം “eyes hurt” എന്ന തിരച്ചിൽ മുൻവർഷത്തെ അപേക്ഷിച്ച് 5,000 ശതമാനം വരെ ഉയർന്നു. “eye damage” എന്ന തിരച്ചിലും മുൻ ആഴ്ചയെ അപേക്ഷിച്ച് 700 ശതമാനം വർധിച്ചതായാണ് കണക്ക്.

ഗ്രഹണം നേരിട്ട് കണ്ടതിനെ തുടർന്ന് കണ്ണിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയാണ് തിരച്ചിലിലെ ഈ വർധന സൂചിപ്പിക്കുന്നത്.

കണ്ണിന് സംഭവിക്കുന്നത് സോളർ റെറ്റിനോപ്പതി

സൂര്യനെ നേരിട്ട് നോക്കുന്നതിലൂടെ റെറ്റിനയ്ക്ക് (Retina) ഉണ്ടാകുന്ന തകരാറാണ് സോളർ റെറ്റിനോപ്പതി (Solar Retinopathy). ഫോട്ടിക് റെറ്റിനോപ്പതി (Photic Retinopathy) എന്നും ഇത് അറിയപ്പെടുന്നു.

ഗ്രഹണസമയത്ത് ചുറ്റുമുള്ള പ്രകാശം കുറയുന്നതിനാൽ കണ്ണിലെ കൃഷ്ണമണി (Pupil) കൂടുതൽ വികസിക്കും. എന്നാൽ സൂര്യനിൽ നിന്നുള്ള ശക്തമായ പ്രകാശവും വികിരണവും കുറയുന്നില്ല. ഇതോടെ കൂടുതൽ തീവ്രമായ പ്രകാശം കണ്ണിനുള്ളിലേക്ക് കടക്കുകയും റെറ്റിനയുടെ കേന്ദ്രഭാഗമായ ഫോവിയ (Fovea)യിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും.

കണ്ണിന്റെ ഏറ്റവും മൂർച്ചയുള്ള കാഴ്ചയ്ക്ക് സഹായിക്കുന്ന മാക്കുല (Macula), ഫോവിയ എന്നിവിടങ്ങളിലെ പ്രകാശസംവേദന കോശങ്ങൾക്കും (Photoreceptor Cells) ടിഷ്യൂകൾക്കും ഇതുവഴി കേടുപാടുകൾ സംഭവിക്കാം.

കാഴ്ച നഷ്ടപ്പെടാനും സാധ്യത

സോളർ റെറ്റിനോപ്പതി മൂലമുണ്ടാകുന്ന നാശം ചിലരിൽ സ്ഥിരമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. റെറ്റിനയിലെ കേടായ കോശങ്ങളെ പഴയ നിലയിലേക്ക് പൂർണമായി പുനഃസ്ഥാപിക്കാൻ നിലവിൽ പ്രത്യേക ചികിത്സയോ ശസ്ത്രക്രിയയോ ലഭ്യമല്ല.

കാഴ്ച മങ്ങൽ, കാഴ്ചയുടെ മധ്യഭാഗത്ത് കറുത്തതോ ചുവന്നതോ ആയ പാട്, വസ്തുക്കളുടെ ആകൃതിയിൽ വ്യത്യാസം അനുഭവപ്പെടൽ, നിറങ്ങൾ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

കണ്ണിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിശോധന അനിവാര്യം

ഗ്രഹണം നേരിട്ട് കണ്ടതിന് ശേഷം കണ്ണുവേദനയോ കാഴ്ചയിൽ മങ്ങലോ മറ്റ് അസ്വാഭാവികതകളോ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ നടത്താതെ ഉടൻ നേത്രരോഗ വിദഗ്ധനെ (Ophthalmologist) സമീപിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

സൂര്യഗ്രഹണം കാണുമ്പോൾ അംഗീകൃത സുരക്ഷാ കണ്ണടകൾ മാത്രം ഉപയോഗിക്കണമെന്നും നഗ്നനേത്രങ്ങളിലൂടെ സൂര്യനെ നേരിട്ട് നോക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും വിദഗ്ധർ വീണ്ടും മുന്നറിയിപ്പ് നൽകുന്നു. 

English Summary : Following the rare total solar eclipse visible across the UK, Spain, Iceland, and Greenland on Wednesday, August 12, health authorities in the UK have expressed deep concern after thousands of individuals reported eye pain, severe headaches, and blurred vision.