
NDRF 4th Battalion Visits Kannur: ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ
ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ ദുരന്തസാധ്യതയുള്ള മേഖലകൾ വിലയിരുത്തുന്നതിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ
ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ
ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ ദുരന്തസാധ്യതയുള്ള മേഖലകൾ വിലയിരുത്തുന്നതിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാലാം ബറ്റാലിയനിലെ അഞ്ചംഗ സംഘം കണ്ണൂരിലെത്തി. തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നാണ് സംഘം എത്തിയത്.
എസ്.ഐ (എക്സിക്യൂട്ടീവ്) പ്രദീപ് ഭട്ട് നേതൃത്വം നൽകുന്ന സംഘത്തിൽ പ്രശോഭ് എം., മഞ്ജുനാഥ്, നിതേഷ് സി.കെ., ഉദയപ്രകാശൻ എന്നിവരാണ് അംഗങ്ങൾ.
ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും
സംഘം ജി.എച്ച്.എസ്.എസ് ചാല, ജി.എച്ച്.എസ്.എസ് മുണ്ടേരി, പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂൾ, ജി.എച്ച്.എസ്.എസ് പെരളശ്ശേരി എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ഇതോടൊപ്പം കണിച്ചാർ, കേളകം, ആറളം തുടങ്ങിയ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഫീൽഡ് സന്ദർശനവും നടത്തും. കളക്ടറേറ്റ് ജീവനക്കാർക്കും അഴീക്കോട് തീരദേശ മേഖലയിലെ താമസക്കാർക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
English Summary : A 5-member team from the 4th Battalion of the National Disaster Response Force (NDRF), led by SI Pradeep Bhatt, has arrived in Kannur from Arakkonam, Tamil Nadu. Working alongside the District Disaster Management Authority (DDMA), the team is conducting disaster management awareness sessions for students across major schools, collectorate staff, and coastal residents in Azhikode.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം.
വൈദ്യുതി അപകടങ്ങളിൽ ജാഗ്രത
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.





