
Onam 2026 : മഴ ചതിച്ചു; പൂകൃഷി തകർന്നു, പച്ചക്കറിക്കും വിലകൂടി, ഓണ വിപണി ആശങ്കയിൽ
കേരളത്തിന്റെ ഓണവിപണിയെ ഇത്തവണ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് പിടിച്ചു കുലുക്കും.
മഴ ചതിച്ചു; പൂകൃഷി തകർന്നു, പച്ചക്കറിക്കും വിലകൂടി, ഓണ വിപണി ആശങ്കയിൽ
കേരളത്തിന്റെ ഓണവിപണിയെ ഇത്തവണ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് പിടിച്ചു കുലുക്കും. തമിഴ്നാട്ടിലും കർണാടകയിലും (Tamil Nadu & Karnataka) മഴ കുറഞ്ഞതോടെ പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ ഉൽപ്പാദനവും കുറഞ്ഞു. ഇതിന്റെ പ്രതിഫലനം ഇതിനോടകം തന്നെ കേരളത്തിലെ മൊത്ത-ചില്ലറ വിപണികളിൽ പ്രകടമായിത്തുടങ്ങിയതായി വ്യാപാരികൾ ചൂണ്ടി കാട്ടുന്നു. ഓണക്കാലത്ത് ആവശ്യകത (Demand) കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വില ഇനിയും വർധിക്കുമോയെന്ന ആശങ്കയാണ് വ്യാപാരികളും ഉപഭോക്താക്കളും പങ്കുവയ്ക്കുന്നത്.
കാരറ്റ്, ഇഞ്ചി, വെളുത്തുള്ളി വില കുതിക്കുന്നു
തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ എത്തുന്ന പച്ചക്കറികളിലൊന്നായ കാരറ്റിന്റെ (Carrot) വില ഇതിനോടകം റെക്കോർഡ് നിലവാരത്തിലെത്തി. നിലവിൽ ഒരു കിലോ കാരറ്റിന് 90 രൂപ വരെ മൊത്തവിപണിയിൽ വിലയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇഞ്ചിക്ക് (Ginger) കിലോയ്ക്ക് 160 രൂപയും വെളുത്തുള്ളിക്ക് (Garlic) ഉൾപ്പെടെ വിവിധ പച്ചക്കറികൾക്കും വില ഉയർന്ന നിലയിലാണ്.
വിപണിയിൽ ആവശ്യത്തിനൊത്ത് ചരക്ക് എത്താത്തതും കൃഷിയിടങ്ങളിലെ ഉൽപ്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മഴ ലഭിക്കാത്തതിനാൽ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതായാണ് കർഷകർ വ്യക്തമാക്കുന്നത്.
ഓണസദ്യ വഴി മുട്ടുമോ?
കേരളത്തിലെ ഓണസദ്യയുടെ (Onam Sadya) പ്രധാന വിഭവങ്ങളായ അവിയൽ, സാമ്പാർ, ഓലൻ, കാളൻ, തോരൻ തുടങ്ങി മിക്ക വിഭവങ്ങളിലും വിവിധതരം പച്ചക്കറികൾ അനിവാര്യമാണ്. അതിനാൽ അയൽസംസ്ഥാനങ്ങളിലെ മഴക്കുറവ് കേരളത്തിലെ ഓണവിപണിയെയും നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
പൂക്കൃഷിക്ക് കനത്ത തിരിച്ചടി
കർണാടകയിലെ ഗുണ്ടൽപേട്ട് (Gundlupet) മേഖലയിലെ പൂക്കൃഷിയും ഇത്തവണ മഴക്കുറവിൽ വലിയ പ്രതിസന്ധിയിലാണെന്ന് കർഷകർ പറയുന്നു. സാധാരണ പോലെ കൃഷിയിറക്കിയെങ്കിലും പകുതിപോലും വിളവെടുക്കാൻ കഴിഞ്ഞില്ലെന്നാണ് അവരുടെ പരാതി. വിരിഞ്ഞ പൂക്കളിൽ വലിയൊരു പങ്കും ചൂടും ജലക്ഷാമവും കാരണം കരിഞ്ഞുപോയതായും അവർ പറയുന്നു.
ഓണക്കാലത്ത് കേരളത്തിലെ വിപണികളിലേക്ക് ഏറ്റവും കൂടുതൽ എത്തുന്ന ചെണ്ടുമല്ലി (Marigold) ഉൾപ്പെടെയുള്ള പൂക്കളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമാണ് ഗുണ്ടൽപേട്ട്. ഇത്തവണ അവിടുത്തെ ഉൽപ്പാദനം കുറഞ്ഞതോടെ പൂക്കളുടെ ലഭ്യതയും കുറയുമെന്നാണ് വിലയിരുത്തൽ.
വയനാട്ടിലെ മഴക്കുറവും തിരിച്ചടിയായി
ഗുണ്ടൽപേട്ടിലെ കർഷകർ പ്രധാനമായും ആശ്രയിക്കുന്ന ബീച്ചനഹള്ളി ഡാം (Beechanahalli Dam) ഇത്തവണ കാര്യമായി നിറഞ്ഞില്ല. വയനാട്ടിൽ നിന്ന് ഒഴുകിയെത്തുന്ന കബനി നദിയിലൂടെ (Kabini River) ആവശ്യമായ ജലലഭ്യത ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം.
വയനാട്ടിലും ഈ സീസണിൽ മഴ കുറവായതോടെ ഡാമിലേക്ക് വേണ്ടത്ര വെള്ളമെത്തിയില്ല. ഇതോടെ ജലസേചനത്തെ ആശ്രയിച്ചിരുന്ന നിരവധി കൃഷിയിടങ്ങളിൽ കൃഷി പ്രതിസന്ധിയിലായി. സ്പ്രിങ്കളർ (Sprinkler Irrigation) സംവിധാനം ഒരുക്കിയ ചുരുക്കം ചില കൃഷിയിടങ്ങളിൽ മാത്രമാണ് തൃപ്തികരമായ വിളവ് ലഭിച്ചതെന്നും കർഷകർ പറയുന്നു.
പച്ചക്കറി വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അരി, ഉഴുന്ന്, പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളുടെ (Essential Commodities) വില ഓണക്കാലം വരെ വർധിപ്പിക്കില്ലെന്ന് സപ്ലൈകോ (Supplyco) അധികൃതർ അറിയിച്ചു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾ നിലവിലെ നിരക്കിൽ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ പറയുന്നു. മാത്രമല്ല മഞ്ഞ റേഷൻ കാർഡുകാർക്കുള്ള ഓണക്കിറ്റും (Onam Kit), വെള്ള-നീല റേഷൻ കാർഡുകാർക്കുള്ള സബ്സിഡി അരിയും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏതായാലും ഓണത്തിന് മുന്നോടിയായി ഇനി ലഭിക്കുന്ന മഴയുടെ അളവാണ് വിപണിയിലെ വിലനിലവാരം നിർണയിക്കുക. തമിഴ്നാട്ടിലും കർണാടകയിലും മഴ മെച്ചപ്പെട്ടാൽ പച്ചക്കറിയുടെയും പൂക്കളുടെയും ലഭ്യത വർധിച്ച് വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ വരും ദിവസങ്ങളിലും മഴക്കുറവ് തുടർന്നാൽ ഓണച്ചന്തയിൽ (Onam Market) പച്ചക്കറിക്കും പൂക്കൾക്കും കൂടുതൽ വില നൽകേണ്ടി വരുമെന്ന ആശങ്ക വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ പങ്കുവയ്ക്കുന്നു.
English Summary : A severe rainfall deficit in Tamil Nadu and Karnataka has severely crippled crop production, directly impacting Kerala's wholesale and retail markets ahead of Onam.
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
പുൽപള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ (Doppler Radar) സംവിധാനത്തിലൂടെ വയനാട് ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോപ്ലർ റഡാറിലൂടെ മുൻകൂർ മുന്നറിയിപ്പ്(Early Warning System)
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അതനുസരിച്ച് സമയോചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് (Mapping) നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവന പദ്ധതികൾക്ക് കൂട്ടായ പ്രവർത്തനം(Rehabilitation Efforts)
ദുരന്തബാധിതരായ കുട്ടികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികൾ (Rehabilitation Projects) ഫലപ്രദമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ തകർന്ന ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം(Message of Hope)
ദുരന്തത്തിന്റെ തീരാത്ത വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ കൈപിടിച്ചുയർത്താനും കഴിയുന്നതെല്ലാം ചെയ്യാൻ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു.
English Summary : In a major move to bolster climate resilience and disaster response in Wayanad, Kerala Minister Adv. T. Siddique announced the installation of an advanced Doppler Radar System at Pazhassi Raja College, Pulpally.





