Newsroom
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
Metbeat News

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

There is a possibility of isolated thundershowers in Northern Kerala (specifically from Kasaragod to Kozhikode) during the evening or night hours.

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്?  കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം. ഇത് ഒരു അതിമർദ്ദ (High Pressure Area) ആയതിനാൽ ആ മേഖലയിലെ വായുവിനെ സമീപപ്രദേശങ്ങളിലേക്ക് തള്ളും. കർണാടക മഹാരാഷ്ട്ര മേഖലകളിൽ ഇപ്പോൾ ഉഷ്ണതരംഗ (Heat Wave) മുണ്ട്. അതിനാൽ ചൂടുള്ള വായു കേരളത്തിലേക്ക് എത്താൻ ഇത് കാരണമാകും. 

കർണാടക - മഹാരാഷ്ട്ര അതിർത്തിക്ക് മുകളിലായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലാണ് എതിർ ചുഴലി സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ സ്വാഭാവികമായും ഈ സമയം ലഭിക്കേണ്ട മഴയെ ഇല്ലാതാക്കുന്നുവെന്ന് Metbeat Weather പറയുന്നു. കർണാടകയ്ക്ക് മുകളിൽ മഹാരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന്  3.1 കി.മി , 5.8 കി.മി ഉയരത്തിൽ ആയാണ് ആൻ്റി സൈക്ലോൺ സ്ഥിതി ചെയ്യുന്നത്.

തമിഴ്നാടിനും കർണാടകയും മുകളിലായി ചക്രവാത ചുഴികളും  (Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ മധ്യപ്രദേശ് മുതൽ കന്യാകുമാരി കടൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. മഴക്ക് അനുകൂലമുള്ള അന്തരീക്ഷം ഒരുക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും എതിർ ചുഴലി പോലുള്ള പ്രതിഭാസങ്ങൾ മഴക്ക് പ്രതികൂലമായി നിൽക്കുന്നു.


കേരളത്തിൽ ചൂടും അസ്വസ്ഥതയും ഉള്ള അന്തരീക്ഷ സ്ഥിതി (Hot Humid weather) ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഈ സാധ്യത നിലനിൽക്കുന്നത്. വൈകിട്ടും രാത്രിയുമായിരിക്കും മഴ സാധ്യത.

മഴ ലഭിച്ചാലും ചൂടു കുറയില്ല

കാലവർഷം എത്തുന്നതോടെ മാത്രമേ ചൂടിന് ഗണ്യമായ കുറവും തണുത്ത അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ. വേനൽ മഴ പെയ്താലും കാറ്റിൻ്റെ ഗതിയിൽ മാറ്റമില്ലാത്തതിനാൽ ചൂട് തുടരുകയാണ് ചെയ്യുക. 

മഴ, ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനം നടത്തിയിട്ടുണ്ട്. അതോടൊപ്പം 12 ജില്ലകളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജ കാലാവസ്ഥ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ, സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, നിരീക്ഷകർ, മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പിന്തുടരുക. ചൂടിനെ തുടർന്നുള്ള മുൻകരുതലുകളും സ്വീകരിക്കുക.

English Summary : Anticyclone Over Karnataka Intensifies Heat in Kerala, Delays Summer Rains. Kerala continues to experience sweltering heat and high humidity, with the much-anticipated summer rains being delayed. According to meteorological reports, the primary culprit is an Anticyclone (High-Pressure Area) situated over the Karnataka-Maharashtra region.

വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി

കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. നൂറുകണക്കിന് ജീവനുകളെ കവർന്നെടുത്ത ആ മഹാദുരന്തത്തിന്റെ ഓർമ്മയിൽ ഇന്ന് വയനാട് വീണ്ടും കണ്ണീരണിയും. ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും.

ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. തുടർന്ന് കാണാതായിരുന്ന 32 പേരെയും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചതോടെ മരണസംഖ്യ കൂടുതൽ ദാരുണമായി. ജീവൻ രക്ഷപ്പെട്ടവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. മുറിവുണങ്ങാതെ ഇരയായവർ ഇന്നും ജീവിച്ചു തീർക്കുകയാണ് ഈ ജീവിതം. സ്വന്തവും ബന്ധവുമെല്ലാം നഷ്ട്ടപ്പെട്ടവർ നിരവധി പേർ. 

1785386559W.webp  photo : Metbeat News

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുത്തുമലയിലെ ഹൃദയഭൂമി സ്മാരകത്തിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മരിച്ചവരുടെ ബന്ധുക്കളും അതിജീവിതരും ജനപ്രതിനിധികളും വിവിധ മതനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഒറ്റ രാത്രിയോടെ ഇല്ലാതായ മൂന്ന് ഗ്രാമങ്ങൾ

2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്നാണ് പുഞ്ചിരിമട്ടം (Punchirimattam) ഭാഗത്ത് മല ഇടിഞ്ഞ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണും മലവെള്ളവും പാറക്കെട്ടുകളും അതിശക്തമായി താഴേക്ക് കുതിച്ചെത്തി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കൃഷിയിടങ്ങളും പൂർണമായും തകർന്നു. നിരവധി കുടുംബങ്ങൾ ഒന്നാകെ ഇല്ലാതായി. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായവരുടെ നിലവിളി കേരളം മുഴുവൻ കേട്ടിരുന്നു. ആ കാഴ്ചകണ്ട് നമ്മളോരോരുത്തരും കരഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

ദുരന്തത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം (Indian Army), വ്യോമസേന (Indian Air Force), ദേശീയ ദുരന്തനിവാരണ സേന (NDRF), അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ, പ്രാദേശിക ജനങ്ങൾ എന്നിവർ ചേർന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തിയത്.

പുഴയിലും മണ്ണിനടിയിലും പാറക്കെട്ടുകൾക്കിടയിലും ദിവസങ്ങളോളം മൃതദേഹങ്ങൾക്കും കാണാതായവർക്കുമായി തിരച്ചിൽ തുടർന്നു. പലയിടത്തു നിന്നും നിരവധി ശരീരവിഷ്ടങ്ങൾ ലഭിച്ചു. കാലിലെ പാദസരവും സ്വർണമാലയും മോതിരങ്ങളും പലരേയും തിരിച്ചറിയാൻ സഹായിച്ചു. അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പലരും ഇന്നും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തരായിട്ടില്ല. സ്വന്തം കുടുംബാംഗങ്ങളെയും വീടിനെയും ജീവിതോപാധികളെയും നഷ്ടപ്പെട്ടവരുടെ ജീവിതം ഇന്നും പുനരധിവാസ ക്യാമ്പുകളുടെയും പുതിയ താമസകേന്ദ്രങ്ങളുടെയും ചുറ്റുപാടുകളിലാണ് മുന്നോട്ടുപോകുന്നത്. 

1785386597W.webp  Photo : Metbeat News

മാനസിക ആഘാതം, സാമ്പത്തിക പ്രതിസന്ധി, പഴയ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലെ ബുദ്ധിമുട്ടുകൾ എന്നിവ ഇന്നും അതിജീവിതരെ വേട്ടയാടുകയാണ്. ഓരോ മഴയും ശക്തമാകുമ്പോഴും ആ ദുരന്തരാത്രിയുടെ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് മടങ്ങിയെത്തുന്നുവെന്നാണ് പലരും പറയുന്നത്.

പഴയ ഗ്രാമങ്ങൾ ഇന്ന് ഓർമ്മ മാത്രം

രണ്ട് വർഷം പിന്നിടുമ്പോഴും പഴയ മുണ്ടക്കൈയും പുഞ്ചിരിമട്ടവും തിരിച്ചറിയാനാവാത്ത വിധമാണ് മാറിയിരിക്കുന്നത്. ഒരുകാലത്ത് ജനവാസം നിറഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്ന് ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്.

ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവിതവും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദ ഓർമ്മകളാണ് ഇന്ന് ആ ദുരന്തഭൂമി പേറുന്നത്. പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തിന് മുന്നിൽ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലായി ഈ പ്രദേശങ്ങൾ മാറിക്കഴിഞ്ഞു.

ദുരന്തത്തിന് ശേഷം പഴയ ചൂരൽമലയിൽ സ്ഥിരതാമസക്കാർ വളരെ കുറവാണ്. എന്നിരുന്നാലും പ്രദേശം പതിയെ അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തഭൂമി നേരിൽ കാണാനും അതിജീവനത്തിന്റെ കഥകൾ അറിയാനും നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ മായാതെ സൂക്ഷിക്കുമ്പോഴും പുതിയ പ്രതീക്ഷകളിലേക്ക് മുന്നേറാനുള്ള ശ്രമങ്ങളാണ് പ്രദേശവാസികളും ഭരണകൂടവും നടത്തുന്നത്.

രണ്ടുവർഷം പിന്നിടുമ്പോഴും

രണ്ട് വർഷം കഴിഞ്ഞിട്ടും ചൂരൽമല–മുണ്ടക്കൈ ദുരന്തം കേരളത്തിന്റെ കൂട്ടായ ഓർമ്മയിൽ മായാത്ത മുറിവായിത്തന്നെയാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ഓരോ ജീവനെയും ആദരിച്ച്, അതിജീവിതരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സമാന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ദിനമായാണ് ഇന്നത്തെ രണ്ടാം വാർഷികം ആചരിക്കുന്നത്. ഇന്ന് നടക്കുന്ന സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുള്ള ആദരാഞ്ജലിയായി മാറും. 

English Summary : On July 30, 2024, catastrophic landslides triggered by heavy torrential rainfall devastated the villages of Punchirimattam, Mundakkai, and Chooralmala in Wayanad, Kerala. Sweeping down from the hills in the early hours, the debris flow wiped out entire neighborhoods, homes, and livelihoods overnight.

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon