Newsroom
UAE Job Latest Update June 2026 : യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം
Metbeat News

UAE Job Latest Update June 2026 : യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം

UAE Simplifies Work Permit Process; Ministry Introduces Digital Reforms

യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം

യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും ലളിതമാക്കാനുമായി പരിഷ്കാരങ്ങളുമായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (UAE MoHRE) . 

തൊഴിൽ വിസകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ അപേക്ഷ നടപടികളുടെ വേഗത വര്‍ദ്ധിക്കുകയും രാജ്യത്തെ തൊഴില്‍ വിപണി കാര്യക്ഷമമാവുകയും ചെയ്യും.

സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാനുള്ള 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപാക്കുന്നത്. ഇതനുസരിച്ച് അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 

അപേക്ഷേ ഫോമുകളില്‍ പൂരിപ്പിക്കേണ്ട വിവരങ്ങൾ 75 മുതല്‍ 97 ശതമാനം വരെയാണ് കുറച്ചിട്ടുണ്ട്. ഇത് അപേക്ഷകർക്ക് അനുഗ്രഹമാണ്.  മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തൊഴിലുടമകള്‍ക്ക് ഇനി മുതല്‍ എളുപ്പത്തില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനാകും. 


വിവിധ തൊഴില്‍ സാഹചര്യങ്ങള്‍ക്കായി 13 തരം വര്‍ക്ക് പെര്‍മിറ്റുകളാണ് മന്ത്രാലയം നിലവില്‍ അനുവദിക്കുന്നത്.

പ്രധാന പെര്‍മിറ്റുകള്‍ 

വിദേശ റിക്രൂട്ട്‌മെന്റ് പെര്‍മിറ്റ്

 യു.എ.ഇക്ക് പുറത്തുനിന്നും ആളുകളെ ജോലിക്ക് എടുക്കുന്നതിന് (കാലാവധി രണ്ട് വര്‍ഷം).


 ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ്

 രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിന് (കാലാവധി രണ്ട് വര്‍ഷം).

 പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്

 ഒന്നിലധികം സ്ഥാപനങ്ങളില്‍ ഒരേസമയം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാനാകും. ഇതിനായി പ്രധാന തൊഴിലുടമയുടെ പ്രത്യേക അനുമതി പത്രം ആവശ്യമുണ്ടാകില്ല.

ഫാമിലി വിസയിലുള്ളവര്‍ക്കുള്ള പെര്‍മിറ്റ്

കുടുംബത്തോടൊപ്പം യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നു. (കാലാവധി രണ്ട് വര്‍ഷം).

 മൈനര്‍ പെര്‍മിറ്റ്
 (പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ളത്)

15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിതമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ജുവനൈല്‍ പെര്‍മിറ്റ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് ട്രെയിനിംഗ് പെര്‍മിറ്റും ലഭ്യമാണ്.

 താത്കാലിക & മിഷന്‍ പെര്‍മിറ്റുകള്‍

താല്‍ക്കാലിക ആവശ്യങ്ങള്‍ക്കോ ഒരു പ്രത്യേക പ്രോജക്ടിനോ വേണ്ടി മാത്രം തൊഴിലാളികളെ നിയമിക്കാന്‍.

ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ്

 സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇല്ലാതെ സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണിത്.

ഇവ കൂടാതെ യു.എ.ഇ/ജി.സി.സി പൗരന്മാര്‍ക്കുള്ള പെര്‍മിറ്റ്, ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കുള്ള പെര്‍മിറ്റ്, സ്വദേശി ട്രെയിനികള്‍ക്കുള്ള പ്രത്യേക പെര്‍മിറ്റ്, സ്വകാര്യ ട്യൂഷന്‍ പെര്‍മിറ്റ് എന്നിവയും പുതിയ പട്ടികയിലുണ്ട്.

നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ജൂലൈ 30 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്.

English Summary : UAE Simplifies Work Permit Process; Ministry Introduces Digital Reforms. The UAE Ministry of Human Resources and Emiratisation (MoHRE) has introduced major reforms to make the work permit application process faster, simpler, and completely digital. This initiative is part of the "Zero Government Bureaucracy" program, aimed at eliminating administrative delays.

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat