Newsroom
അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും , തുടർന്ന് ഒമാനിലേക്ക് പോകും
Metbeat News

അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും , തുടർന്ന് ഒമാനിലേക്ക് പോകും

A Depression likely to form in the Arabian Sea on Wednesday, then move towards Oman

അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും, തുടർന്ന് ഒമാനിലേക്ക് പോകും

അറബിക്കടലിൽ ബുധനാഴ്ച തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. നിലവിൽ ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ന്യൂനമർദ്ദം ( Low pressure area) കടലിന് മുകളിലെത്തി ശക്തിപ്പെടാൻ ആണ് സാധ്യത. സൗരാഷ്ട്ര വഴി കടലിൽ എത്തുന്ന ന്യൂനമർദ്ദം ബുധനാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി (Depression ) മാറും. 

ഗുജറാത്തിൽ നിന്ന് ഒമാൻ തീരം ലക്ഷ്യമാക്കിയാണ് ഈ സിസ്റ്റം നീങ്ങുക. ചുഴലിക്കാറ്റ് ആകാനും സാധ്യതയുണ്ടെന്ന് സൂചനകൾ ഉണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലെ ഇതേക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയുകയുള്ളൂ. 

ഗുജറാത്ത് മേഖലയിൽ കാലവർഷം വിടവാങ്ങിയിട്ടുണ്ടെങ്കിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും. കേരളത്തിൽ ഈ സിസ്റ്റം മഴ നൽകാൻ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ദുർബലമാകുന്നതോടെ കേരളത്തിൽ മഴ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 

ഫിലിപ്പൈൻസിലെ ബൗലോയി ചുഴലിക്കാറ്റ് ദുർബലമായതോടെ കേരളത്തിൽ മഴയെ സ്വാധീനിക്കുന്ന അന്തരീക്ഷഘടകങ്ങൾ ഇല്ലാതെയായി. അതേസമയം, ഒക്ടോബർ ഒന്നിന് ബംഗാൾ ഉൾ കടലിൽ പുതിയ ന്യൂനമർദ്ദ രൂപപ്പെടുന്നുണ്ട്. 

ഒരേസമയം ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നത് കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് കാരണമാകും. ഇടവേളകളോടെ ഏതാനും പ്രദേശങ്ങളിൽ മാത്രം പെയ്യുന്ന മഴക്കാണ് സാധ്യത. മുകളിൽ സൂചിപ്പിച്ചത് പോലെ കേരളത്തിൽ മഴയ്ക്ക് അന്തരീക്ഷഘടകങ്ങൾ അനുകൂലമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഇന്ന് എല്ലാ ജില്ലകളിലും വെയിൽ ഉദിച്ചു.

രാവിലെയും പുലർച്ചയും വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. ബുധനാഴ്ച രൂപപ്പെടാനിരിക്കുന്ന രണ്ട് ന്യൂനമർദ്ദങ്ങളും ദുർബലമാകുന്നതോടെ ഇപ്പോൾ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് വ്യാപിക്കാൻ മടിക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ, വരുന്ന ആഴ്ചകളിൽ മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കും.

ഇതിനു പിന്നാലെ ഒക്ടോബർ രണ്ടാം വാരം ദക്ഷിണേന്ത്യയിലേക്ക് കാലവർഷം വിടവാങ്ങൽ പുരോഗമിക്കും. കേരളത്തിൽ നിന്നും ഒക്ടോബർ പകുതിയോടെ കാലവർഷം പൂർണമായി വിടവാകും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ ഒക്ടോബർ മൂന്നാം വാരത്തിൽ ഇടിയോട് കൂടെ മഴ നൽകുന്ന തുലാവർഷം എത്തുകയും ചെയ്യുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്. 

English Summary: A Depression likely to form in the Arabian Sea on Wednesday, then move towards Oman

വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം

കടുത്ത വേനൽച്ചൂടിൽ (Summer Heat) വലയുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി UAEരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ (Heavy Rainfall) പെയ്തു. മഴയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ (Khorfakkan) മലനിരകളിലും ഫുജൈറ (Fujairah) പർവ്വതപ്രദേശങ്ങളിലും പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ (Natural Waterfalls) രൂപപ്പെട്ടത് പ്രദേശത്തെ അതീവ മനോഹരമാക്കി.

വെള്ളച്ചാട്ടങ്ങൾ കാണാൻ ജനത്തിരക്ക്

ഇന്ന് (ഞായറാഴച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.

കുട്ടികളും യുവാക്കളും വെള്ളച്ചാട്ടങ്ങൾക്കു സമീപം സമയം ചെലവഴിക്കുകയും ഒഴുകിയെത്തിയ ശുദ്ധജലത്തിൽ കളിച്ചും ആഘോഷിച്ചും മഴയെ വരവേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും (Social Media) മഴയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ഫുജൈറ റോഡിൽ ഗതാഗത തടസം

ഫുജൈറയിലേക്കുള്ള പ്രധാന പാതയായ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് (Sheikh Khalifa Street) സമീപമുള്ള പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാഴ്ചാപരിധി (Visibility) ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും കാരണം ചിലയിടങ്ങളിൽ വാഹനഗതാഗതം മന്ദഗതിയിലാവുകയും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റോഡുകളിൽ വെള്ളം കെട്ടിനിന്ന സാഹചര്യത്തിൽ വേഗത കുറച്ച് വാഹനമോടിക്കാനും മഴക്കാല സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.

മഴയുടെ ഫലമായി കിഴക്കൻ മേഖലകളിലെ നിരവധി വാദികൾ (Wadis) നിറഞ്ഞൊഴുകുകയാണ്. സാധാരണയായി വരണ്ടുകിടക്കുന്ന ഈ താഴ്‌വരകളിലൂടെ ശക്തമായ ജലപ്രവാഹം രൂപപ്പെട്ടത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകമായി.

എന്നാൽ വാദികളിലേക്കും മലഞ്ചെരിവുകളിലേക്കും അനാവശ്യമായി ഇറങ്ങരുതെന്നും പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് (Flash Flood) സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മൺസൂൺ സ്വാധീനത്തിന്റെ ഫലം

കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (Southwest Monsoon) സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ഈർപ്പസാന്നിധ്യവുമാണ് യുഎഇയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴയ്ക്ക് കാരണമായത്.

പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിനോട് ചേർന്ന പർവ്വതപ്രദേശങ്ങളിൽ മേഘസാന്ദ്രത വർധിച്ചതോടെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു.

റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള പ്രധാന വേനൽമഴ

സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് (Record Rainfall) ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയായാണ് ഇതിനെ വിലയിരുത്തുന്നത്. മുമ്പ് അൽ തവിയീൻ (Al Tawyeen), അൽ മർജാൻ (Al Marjan), ഖോർഫക്കാൻ മേഖലകളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസവും രൂപപ്പെട്ടിരുന്നു.

പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസം

ദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ അപ്രതീക്ഷിത മഴ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആശ്വാസമായി. മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറയുകയും ശീതളമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു.

വേനൽച്ചൂടിൽ നിന്ന് താൽക്കാലിക മോചനം സമ്മാനിച്ച ഈ മഴയും മലനിരകളിൽ രൂപപ്പെട്ട മനോഹരമായ വെള്ളച്ചാട്ടങ്ങളും യുഎഇയുടെ കിഴക്കൻ മേഖലകളെ വീണ്ടും പ്രകൃതി സൗന്ദര്യത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 

English Summary : Heavy rainfall lashed the eastern regions of the UAE, including Khorfakkan and Fujairah, bringing much-needed relief from the scorching summer temperatures that had been soaring above 40°C.

More from Metbeat