Newsroom
കേരളത്തില്‍ മഴ നല്‍കിയ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് ജപ്പാനില്‍ കരകയറി, ചൈന ലക്ഷ്യമാക്കി നീങ്ങുന്നു
Metbeat News

കേരളത്തില്‍ മഴ നല്‍കിയ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് ജപ്പാനില്‍ കരകയറി, ചൈന ലക്ഷ്യമാക്കി നീങ്ങുന്നു

Typhoon Dolphin struck Okinawa and the Amami islands in Kagoshima

കഴിഞ്ഞ ദിവസം കേരളത്തിൽ കനത്ത മഴ നൽകാൻ കാരണമായ പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ് (Typhoon Dolphin) ജപ്പാനിൽ കര കയറി. ജപ്പാനിലെ തെക്കൻ ദ്വീപായ ഒക്കിനാവയിൽ ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ശക്തമായ കാറ്റിലും മഴയിലും അഞ്ച് പേർക്ക് പരിക്കേറ്റു. 

ഒക്കിനാവയിൽ മാത്രം ഏകദേശം 14,000 കെട്ടിടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. കാറ്റിന്റെ ശക്തിയിൽ വീണാണ് മൂന്ന് പേർക്ക് പരിക്കേറ്റതെന്ന് ഒക്കിനാവ പ്രിഫെക്ചർ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ഒക്കിനാവ ദ്വീപിനൊപ്പം കഗോഷിമ പ്രിഫെക്ചറിലെ അമാമി ദ്വീപിലും ചുഴലിക്കാറ്റിന്റെ ശക്തമായ ആഘാതമുണ്ടായി. കനത്ത കാറ്റിനെ തുടർന്ന് ജപ്പാനിലെ വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ചൈനയിലും തായ്‌വാനിലും നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 

ചൈനയിലേക്ക് നീങ്ങി ഡോൾഫിൻ

ജപ്പാനിൽ നാശം വിതച്ച ഡോൾഫിൻ ചുഴലിക്കാറ്റ് നിലവിൽ ചൈനയുടെ കിഴക്കൻ തീരത്തേക്ക് നീങ്ങുകയാണ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ചൈനയിൽ തുറമുഖങ്ങളും സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

ചൈനീസ് അധികൃതർ മൂന്നാംതല അടിയന്തര പ്രതികരണം പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയുള്ള സമയത്ത് ചുഴലിക്കാറ്റ് ചൈനയുടെ കിഴക്കൻ-തെക്കൻ തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാൻ നഗരത്തിനും ഫുജിയാൻ പ്രവിശ്യയിലെ ഫുഡിങ് നഗരത്തിനുമിടയിലുള്ള പ്രദേശത്തായിരിക്കും ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് പ്രവചനം. 

 600 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് 12 വരെ കിഴക്കൻ ചൈനയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഷാങ്ഹായും സമീപ പ്രവിശ്യകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും.

 ഷെജിയാങ് പ്രവിശ്യയുടെ കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ 600 മില്ലിമീറ്ററിലധികം മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

 ജിയാങ് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പരമാവധി നിലയിലേക്ക് ഉയർത്തി. തുറമുഖ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും 162 യാത്രാ ഫെറി സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

നിങ്ബോ നഗരത്തിൽ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി. വാരാന്ത്യത്തിൽ എല്ലാ ജലബന്ധിത വിനോദ പ്രവർത്തനങ്ങളും നിർത്തിവെച്ചു.

 നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച രാത്രി മുതൽ പ്രവർത്തനം നിർത്തുമെന്നും ഞായറാഴ്ച മുഴുവൻ വിമാന സർവീസുകൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. 

ഷാങ്ഹായിലെ യാങ്ഷാൻ തുറമുഖത്തുനിന്ന് കപ്പലുകൾ ഒഴിപ്പിച്ചു. യാങ്‌സി നദി ഡെൽറ്റ മേഖലയിലെ ചില റെയിൽ സർവീസുകളും ഞായറാഴ്ച മുതൽ നിർത്തിവെക്കും.

തായ്‌വാനിലും ജാഗ്രത

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തായ്‌വാനിൽ 63 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. വടക്കൻ തായ്‌വാനിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ആളുകളെ ഒഴിപ്പിക്കാൻ ഇതുവരെ അധികൃതർ നിർദേശം നൽകിയിട്ടില്ല.

അതേസമയം, തായ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ചൈനയുടെ ഗതാഗത നിയന്ത്രണ നിർദേശങ്ങൾ പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ ചൈനയുടെ നീക്കത്തെ തായ്‌വാൻ ശക്തമായി വിമർശിച്ചു. അന്താരാഷ്ട്ര ജലപാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയ്ക്ക് അവകാശമില്ലെന്നും തായ്‌വാൻ പ്രതികരിച്ചു.

ചൂടിന് പിന്നാലെ ചുഴലിക്കാറ്റ്

കിഴക്കൻ ഏഷ്യയിൽ റെക്കോർഡ് ചൂട് തുടരുന്നതിനിടെയാണ് ഡോൾഫിൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ജൂലൈ 26ന് മധ്യ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തിൽ നിന്നാണ് ചുഴലിക്കാറ്റിന്റെ തുടക്കം.

 മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച ന്യൂനമർദം പിന്നീട് ശക്തിപ്രാപിച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായും അതിതീവ്ര കൊടുങ്കാറ്റായും മാറുകയായിരുന്നു. ജൂലൈ 28ഓടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി.

ശനിയാഴ്ച  ഒക്കിനാവയിലെ കുമെ ദ്വീപിന് ഏകദേശം 160 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഡോൾഫിൻ സ്ഥിതിചെയ്തിരുന്നത്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിലായിരുന്നു സഞ്ചാരം.

 മണിക്കൂറിൽ 162 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും 216 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന്റെ ശക്തമായ വീശലുകളും രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. 

English Summary : Typhoon Dolphin struck Okinawa and the Amami islands in Kagoshima, leaving five people injured and cutting power to nearly 14,000 buildings in Okinawa. Maximum sustained winds reached 162 km/h (100 mph) with gusts up to 216 km/h (134 mph), causing widespread flight cancellations.

പ്രവാസികൾക്ക് ചൂടിന് ആശ്വാസം; സുഹൈൽ നക്ഷത്രം ഉദിക്കുന്നു

വെന്തുരുന്ന മരുഭൂമിയിലേക്ക് സുഹൈൽ സക്ഷത്രമെത്തുന്നു. വെന്തുരുകുന്ന അറേബ്യൻ ചൂടിന് ശമനമാകാൻ സുഹൈൽ നക്ഷത്രം ഇന്ന് രാത്രി ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പൊതുവെ 49 ഡിഗ്രി സെൽഷ്യസ് ആണ് ഗൾഫിലെ താപനില.

ഉയർന്ന ഈർപ്പവും പൊടിക്കാറും കാരണം  ഏറെ ബുദ്ധിമുട്ടുകയാണ് ഗൾഫ് നിവാസികൾ. ഇതിനിടയിലാണ് സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം. നക്ഷത്രം ഉദിക്കുന്നതോടെ അന്തരീക്ഷ താപനില കുറയും. രാത്രികാലങ്ങളിൽ ചൂട് കുറഞ്ഞ് തണുത്തകാറ്റ് അനുഭവപ്പെടും ഇത് കാലാവസ്ഥാ മാറ്റത്തിൻ്റെ വലിയ സൂചനയാണ്. ഇതോടെ മഴയ്ക്കുള്ള സാധ്യതയും ഉണ്ട്. 

53 ദിവസം നീളുന്ന സീസൺ

53 ദിവസം നീളുന്ന ഈ സീസൺ നാല് പ്രധാന ഘട്ടങ്ങളായാണ് തിരിച്ചത്. അൽതർഫ, അൽ ജബ്ഹ, അൽ സുബ്റ, അൽ സർഫ എന്നിവയാണ് ആ നാല് ഘട്ടങ്ങൾ. 13 ദിവസം വീതം ഈ ഘട്ടങ്ങൾ നീണ്ടു നിൽക്കുന്നു. 

ആദ്യ ഘട്ടമായ അൽ തർഫയിൽ പകൽ ചൂട് പഴയ പോലെ പ്രതീക്ഷിക്കാം, എന്നാൽ രാത്രിയിൽ നേരിയ തണുപ്പ് അനുഭപ്പെടും 

രണ്ടാമത്തെ ഘട്ടമായ അൽ ജബ്ഹയിൽ താപനില വളരെ കുറയും എന്നാൽ രാത്രി കൂടുതൽ തണുപ്പ് കാലാവസ്ഥയാകും ഉണ്ടാകുക.  

വേനൽ ചൂടിൻ്റെ കാഠിന്യം വളരെ കുറവായിരിക്കും ഈ ഘട്ടത്തിൽ. 
രാത്രിയിൽ തണുപ്പ് വർധിക്കുകയും ചെയ്യും. 

അവസാന ഘട്ടമായ അൽ സർഫയിൽ വേനൽചൂടിന് കൂടുതൽ ശമനമുണ്ടാകും

ഗൾഫ് രാജ്യങ്ങളിൽ വേനൽചൂടിന് ശേഷമുള്ള കാലാവസ്ഥ മാറ്റം തിരിച്ചറിയാൻ സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ സാധിക്കും. ഖത്തർ ഉൾപ്പടെയുള്ള  രാജ്യങ്ങൾ സുഹൈൽ നക്ഷത്രത്തെ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

English Summary : The rise of the Suhail star (Canopus) marks a major seasonal turning point in Gulf countries, signaling the end of blistering summer temperatures that frequently reach alongside extreme humidity and dust storms.