Newsroom
Mullaperiyar Dam Shutters Opened : മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; തമിഴ്നാട്ടിലേക്ക് വെള്ളം, ഇടുക്കിയിൽ മണ്ണിടിച്ചിൽ
Metbeat News

Mullaperiyar Dam Shutters Opened : മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; തമിഴ്നാട്ടിലേക്ക് വെള്ളം, ഇടുക്കിയിൽ മണ്ണിടിച്ചിൽ

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി ലഭിച്ച അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.

മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; തമിഴ്നാട്ടിലേക്ക് വെള്ളം, ഇടുക്കിയിൽ മണ്ണിടിച്ചിൽ

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി ലഭിച്ച അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തേനി ജില്ലാ കലക്ടർ, തേനി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടത്. 

56 ദിവസത്തിന് ശേഷം തുറന്നു

സാധാരണയായി ജൂൺ മാസത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് തമിഴ്നാട്ടിലെ കൃഷിയാവശ്യങ്ങൾക്ക് വെള്ളം കൊണ്ടുപോകുന്നത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക് താഴെയായതോടെ ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു. ജൂണിൽ തുറക്കേണ്ടിയിരുന്ന ഷട്ടറുകളാണ് 56 ദിവസത്തിന് ശേഷം ഇപ്പോൾ തുറന്നത്. 

വൈഗ അണക്കെട്ടിലേക്കാണ് എത്തിക്കുക

അടുത്ത ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമമായി ഉയർന്ന് 121 അടിയിലെത്തിയതോടെയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചത്. തുറന്നുവിടുന്ന വെള്ളം പ്രധാനമായും വൈഗ അണക്കെട്ടിലേക്കാണ് എത്തിക്കുക. അടുത്ത 120 ദിവസത്തേക്ക് പ്രതിദിനം 200 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകും. കമ്പം, തേനി മേഖലകളിലെ ഏകദേശം 14,000 ഏക്കർ കൃഷിയിടങ്ങളിലേക്കാണ് വെള്ളം ഉപയോഗിക്കുക. മധുര കോർപ്പറേഷന്റെ കുടിവെള്ള ആവശ്യങ്ങൾക്കും വെള്ളം പ്രയോജനപ്പെടുത്തും. 

കർഷകർക്ക് ആശ്വാസമായി

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ലഭിക്കുന്നത് വൈകിയത് കമ്പം, തേനി മേഖലകളിൽ ജലക്ഷാമത്തിനും കൃഷി പ്രതിസന്ധിക്കും കാരണമായിരുന്നു. ഷട്ടറുകൾ തുറന്നതോടെ കർഷകർക്ക് ആശ്വാസമായി. കൃഷി പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകരും ജനപ്രതിനിധികളും. 

കനത്ത മഴ : ഇടുക്കിയിൽ മണ്ണിടിച്ചിൽ 

അതേസമയം, ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. അടിമാലി കുളമ്പാട്ടുകുടി ഭാഗത്താണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. മണ്ണ് നീക്കം ചെയ്ത് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുല്ലപ്പെരിയാറിൽ നിന്ന് 120 ദിവസത്തേക്ക് തുടർച്ചയായി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ക്രമപ്പെടുത്താൻ കഴിയുമെന്നും പെരിയാറിലേക്ക് അധികജലം തുറന്നുവിടേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നുമാണ് വിലയിരുത്തൽ. 

English Summary : Following heavy rainfall across Kerala, the shutters of the Mullaperiyar dam have been opened to release water to Tamil Nadu. Officials, including the Theni District Collector and local MLAs, overseen the release, which was delayed by 56 days due to low water levels earlier in the season.

നേപ്പാളിനെ നടുക്കിയ ആ ദുരന്തത്തിന് പിന്നിൽ 'ഗ്ലോഫ്'; ഒരു തുള്ളി മഴപോലുമില്ലാതെ അതിർത്തി തകർത്ത മലവെള്ളപ്പാച്ചിൽ: വിശദമായി അറിയാം

മെറ്റ്‌ബീറ്റ് ന്യൂസ് ഡെസ്ക്

ഒരു തുള്ളി മഴപോലും പെയ്യാതെ, തെളിഞ്ഞ ആകാശത്തിനു താഴെ നിന്ന മനുഷ്യരെ നിമിഷനേരം കൊണ്ട് പ്രകൃതി വിറപ്പിച്ചു നിർത്തിയ കാഴ്ചയ്ക്കാണ് നേപ്പാളിലെ റസുവ ജില്ല സാക്ഷ്യം വഹിച്ചത്. ഭോട്ടെകോഷി, തൃശൂലി നദികൾ ഒരു മുന്നറിയിപ്പുമില്ലാതെ കരകവിഞ്ഞൊഴുകിയപ്പോൾ അതിർത്തിയിലെ വ്യാപാര പാതകളും കൂറ്റൻ അണക്കെട്ടുകളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. നേപ്പാളിൽ വിതച്ച ഈ പ്രളയഭീതി അതിർത്തി കടന്ന് ബിഹാറിലെ ഗണ്ഡക് നദീതീരങ്ങളിൽ വരെ വലിയ ജാഗ്രതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

കരിമേഘങ്ങളോ താഴ്‌വരകളിൽ പേമാരിയോ ഇല്ലാതെ മലനിരകളിൽ നിന്ന് ഒരൊറ്റ നിമിഷം കൊണ്ട് ഇരച്ചെത്തിയ ഈ കൂറ്റൻ മലവെള്ളപ്പാച്ചിലിന് പിന്നിൽ 'ഗ്ലോഫ്' (GLOF - Glacial Lake Outburst Flood) അഥവാ ഹിമതടാക വിസ്‌ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റസുവയിൽ സംഭവിച്ചതെന്ത്?

ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭോട്ടെകോഷി നദിയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. ഈ സമയം റസുവ ജില്ലാ ആസ്ഥാനത്തോ പരിസരത്തോ എവിടെയും മഴ പെയ്തിരുന്നില്ലെന്ന് പ്രാദേശിക ഭരണകൂടവും വ്യക്തമാക്കിയിരുന്നു.

എന്നാൽ നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ കൈവിട്ടുപോയി. ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാര പാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. പ്രദേശത്തെ 111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3എ ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾ തകരുകയോ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കുകയോ ചെയ്തു.

ദുരന്തത്തിന്റെ പ്രഭവകേന്ദ്രം; ശാസ്ത്രലോകം പറയുന്നത്

റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലെൻഡെ (Lhende) നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാണ് ഈ ഭീകര ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ ഹിമപാതത്തിൽ (Ice Avalanche) നദീതടം പൂർണ്ണമായി അടഞ്ഞുപോകുകയും, തുടർന്ന് അവിടെ രൂപപ്പെട്ട കൂറ്റൻ ജലസംഭരണി സമ്മർദ്ദം താങ്ങാനാവാതെ പെട്ടെന്ന് തകർന്ന് താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ വ്യക്തമാക്കുന്നു.

ഇതിനുപുറമേ മറ്റൊരു നിർണ്ണായക വിവരവും പുറത്തുവരുന്നുണ്ട്. പ്രളയത്തിന് തൊട്ടുമുമ്പ് തിബറ്റൻ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേയും (USGS) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകമ്പനമാകാം ഹിമപാതത്തിനോ ഹിമതടാകത്തിന്റെ തിട്ടകൾ പെട്ടെന്ന് തകരുന്നതിനോ ഇടയാക്കിയതെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

എന്താണ് 'ഗ്ലോഫ്' (GLOF)?

കനത്ത മഴമൂലമുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും നമുക്ക് പരിചയമുള്ളതാണ്. എന്നാൽ ഹിമാലയൻ മലനിരകളിൽ ദുരന്തം വിതയ്ക്കുന്ന 'ഗ്ലോഫ്' തികച്ചും വ്യത്യസ്തവും അതിഭീകരവുമാണ്.

ഉയർന്ന മലനിരകളിലെ ഹിമാനികൾ (Glaciers) ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ (Moraines) രൂപപ്പെടാറുണ്ട്. ഈ തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറും. ഇവയാണ് ഹിമതടാകങ്ങൾ.

കോൺക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ അളവിൽ ഉയരും. ഒരു ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ ഈ സ്വാഭാവിക ഭിത്തികൾ നിമിഷനേരം കൊണ്ട് തകർന്നടിയും.

തുടർന്ന് ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളവും കൂറ്റൻ പാറകളും ചെളിയും അതിവേഗതയിൽ താഴ്വരകളിലേക്ക് കുതിച്ചെത്തും. ഇതിനെയാണ് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ലഡ്' എന്ന് വിളിക്കുന്നത്. ആകാശത്ത് മഴമേഘങ്ങൾ പോലും കാണാനില്ലാത്തതിനാൽ താഴ്വരയിലുള്ളവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കില്ലെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്.

നേപ്പാളിലെ മലവെള്ളപ്പാച്ചിൽ അയൽ സംസ്ഥാനമായ ബിഹാറിലും വലിയ ജാഗ്രതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭോട്ടെകോഷിയിലെ വെള്ളം തൃശൂലി നദി വഴി നേരിട്ടെത്തുന്നത് ബിഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയിലേക്കാണ്.

തിബറ്റൻ മേഖലയിലെ പ്രളയത്തെ തുടർന്ന് ഭോട്ടെകോഷിയിൽ ജലനിരപ്പ് മൂന്ന് മീറ്ററോളമാണ് ഉയർന്നത്. നദിയിലെ ഒഴുക്ക് അപകടനില തരണം ചെയ്തതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ വാത്മീകിനഗറിലെ ബാരേജിന്റെ മുഴുവൻ (36) ഷട്ടറുകളും ബിഹാർ സർക്കാർ തുറന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിദഗ്ധ സാങ്കേതിക സംഘത്തെ നിയോഗിക്കുകയും ദുരന്തനിവാരണ സേനയെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

English Summary : A sudden flash flood struck the Rasuwa district of Nepal as the Bhote Koshi and Trishuli rivers overflowed without any local rainfall, destroying trade routes, infrastructure, and over ten hydroelectric projects. Experts have identified the event as a Glacial Lake Outburst Flood (GLOF), triggering high alerts all the way downstream to Bihar, India.